പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തു,ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി

കാസർകോട്: പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തവെന്ന പരാതിയിൽ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. കാസർകോട് കോടോം ലോക്കൽ സെക്രട്ടറി കെ വി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. സിഐടിയു നേതാവ് ടി. ബാബുവിനാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി സ്വീകരിച്ചിരുന്നു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടിയെടുത്തത്.

സ്ത്രീകളുടെ നഗ്ന ദൃശ്ശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിച്ച എ പി സോണയെ മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എഡി ജയനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. 6 മാസത്തേക്കാണ് സസ്പെൻഷൻ.  

സാമ്പത്തിക തിരിമറിയെന്ന പരാതിയിൽ സിപിഎം കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം എൻ ശിവദാസ് എന്നിവർക്കെതിരെ അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.

ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല. ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്നായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം.‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News