‘ ആർത്തവം വില്ലനായി, മെഡൽ നഷ്ടപ്പെട്ടതിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം മീരാബായ് ചാനു

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ഭാരോദ്വഹന താരം മീരാബായ് ചാനു. 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച താരത്തിന് പക്ഷേ മെഡല്‍ നേടാനായിരുന്നില്ല. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തില്‍ ചാനു നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചാനു 199 കിലോ ഉയര്‍ത്തിയപ്പോള്‍ 200 കിലോ ഉയര്‍ത്തിയ തായ്‌ലന്‍ഡ് താരം വെങ്കലം നേടി.

ഇതിന് പിന്നാലെ താന്‍ പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചാനു. അന്ന് തനിക്ക് ആര്‍ത്തവമായിരുന്നുവെന്നും ഭയങ്കര ക്ഷീണം അനുഭവപ്പെട്ടുവെന്നും ചാനു വ്യക്തമാക്കി. ‘അന്ന് ആര്‍ത്തവത്തിന്റെ മൂന്നാം ദിവസമായിരുന്നു. അതിനാല്‍ നല്ല ക്ഷീണമുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഭാരം ഉയര്‍ത്താനായില്ല.’-ചാനു വ്യക്തമാക്കി.

നേരത്തേയും താരങ്ങള്‍ തങ്ങളുടെ ആര്‍ത്തവത്തെ കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്. 2016-ലെ റിയോ ഒളിമ്പിക്‌സിനിടെ തനിക്ക് ആര്‍ത്തവമുണ്ടായതിനെ കുറിച്ച് ചൈനീസ് നീന്തൽ താരം ഫു യൗന്‍ഹ്യൂയി വെളിപ്പെടുത്തിയിരുന്നു.

അന്ന് 4×100 മീറ്റര്‍ മെഡ്‌ലേ റിലേയില്‍ മത്സരിച്ചത് ആര്‍ത്തവത്തോട് കൂടിയായിരുന്നുവെന്നും താന്‍ വളരെ ക്ഷീണിതയായിരുന്നുവെന്നുമണ് യൗന്‍ഹ്യൂയി വ്യക്തമാക്കിയത്. ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയോട് കൂടി മത്സരിക്കേണ്ടി വന്നതിനെ കുറിച്ച് അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് താരം അലി റെയ്‌സ്മാനും തുറന്നു സംസാരിച്ചിട്ടുണ്ട്.

ടോക്യോ ഒളിമ്പിക്‌സിനിടെ ആര്‍ത്തവത്തിന്റെ വേദനയെ തുടര്‍ന്ന് ഇസ്രായേലില്‍ നിന്നുള്ള മാരത്തണ്‍ താരം ലൊനാഹ് കെംറ്റായിക്ക് മത്സരം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ചൈനയില്‍ നിന്നുള്ള അത്‌ലറ്റ് വു യാന്നിയും ആര്‍ത്തവ വേദന നേരിട്ടവളാണ്. 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ താന്‍ ആറാം സ്ഥാനത്തായിപ്പോയതിന് കാരണം ആര്‍ത്തവമാണെന്നാണ് വു യാന്നി വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News