27.6 C
Kottayam
Thursday, June 4, 2026

തെരുവുനായ ആക്രമണം: ചില തദ്ദേശസ്ഥാപനങ്ങൾ ഉദാസീനത കാട്ടി,അടിയന്തിരനടപടികള്‍ ഉടന്‍ പ്രതിസന്ധികൾ അക്കമിട്ട് നിരത്തി മന്ത്രി

Must read

തിരുവനന്തപുരം: തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ്. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. തെരുവുനായ ആക്രമണം രാജ്യത്താകെ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ പ്രശ്‌നം നിലനില്‍ക്കുകയാണ്. ബിഹാറിലെ ബെഗുസരായ് ജില്ലയില്‍ ഒന്‍പത്‌ സ്ത്രീകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ എട്ടു മാസത്തിനിടെ 13 കുട്ടികളെ നായ്ക്കള്‍ കടിച്ചുകൊന്നു.

സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ തെരുവുനായ ശല്യം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നത് കേന്ദ്ര നിയമത്തിലെ ചില വ്യവസ്ഥകള്‍ മൂലം ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടാണ്. തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് തടയാനുള്ള നിയമനടപടികള്‍ കൂടുതല്‍ എളുപ്പമാകേണ്ടതുണ്ട്. പ്രായോഗികത കണക്കിലെടുത്ത് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) റൂള്‍സ് 2001 ഭേദഗതി ചെയ്താല്‍ മാത്രമേ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.

ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഇതിന്റെ പേരില്‍ കേരളത്തിനെതിരെ വലിയ കാമ്പയിന്‍ ദേശീയതലത്തില്‍ തന്നെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും വാക്‌സിനേറ്റ് ചെയ്യാനുമുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി കേരളത്തില്‍ നടക്കുകയാണ്. 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ജൂണ്‍ 11 വരെ 470534 നായ്ക്കളെ വാക്‌സിനേറ്റ് ചെയ്തു. ഇതില്‍ 438473 വളര്‍ത്തുനായ്ക്കളും 32061 തെരുവുനായ്ക്കളുമാണ്. 2016 മുതല്‍ 2022 ഓഗസ്റ്റ് 31 വരെ ആകെ 79859 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ 9767 നായ്ക്കളെ വന്ധ്യകരിച്ചു.

- Advertisement -

നിലവില്‍ 19 എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 24 എണ്ണം കൂടി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 2022 സെപ്റ്റംബറില്‍ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണത്തിനായുള്ള പ്രത്യേക പ്രോജക്ടുകള്‍ തയാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം 432 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 10.36 കോടി രൂപ പ്രത്യേക പ്രോജക്ടുകള്‍ക്കായി വകയിരുത്തി. 2022 സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസം തെരുവുനായ്ക്കള്‍ക്കായി തീവ്ര വാക്‌സിന്‍ യജ്ഞം നടത്തിയിരുന്നു.

- Advertisement -

അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. തെരുവുനായ്ക്കള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, എബിസി കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശികമായ വലിയ എതിര്‍പ്പാണ് പല സ്ഥലങ്ങളിലും ഉണ്ടായത്. തലശ്ശേരിയില്‍ എബിസി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നതും ഓര്‍ക്കേണ്ടതാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയ തീവ്രയത്‌നത്തിന്റെ ഫലമായി തെരുവുനായ ശല്യം ഗണ്യമായി കുറഞ്ഞപ്പോള്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത കാട്ടിയിട്ടുണ്ടെന്നതും വസ്തുതയാണ്.

എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര ചട്ടങ്ങള്‍ 2023 മാര്‍ച്ച് 10-ന് പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം ചട്ടത്തില്‍ നിര്‍ദേശിക്കുന്ന ബോര്‍ഡിന്റെ അംഗീകാരത്തോടു കൂടി മാത്രമേ എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പാടുള്ളൂ. നിലവിലുള്ള കേന്ദ്രവ്യവസ്ഥകള്‍ പ്രകാരം തെരുവുനായ ശല്യം നിയന്ത്രിക്കുക ദുഷ്‌കരമാണ്. വ്യാജ പരാതികളുടെ പേരിലും ഉദ്യോഗസ്ഥരെ വിളിച്ച് ശാസിക്കുന്ന അനുഭവങ്ങളുണ്ടായി.

കേന്ദ്ര വ്യവസ്ഥകളനുസരിച്ച് എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനോ പ്രവര്‍ത്തിക്കാനോ വളരെയധികം ബുദ്ധിമുട്ടുണ്ട്. എസി യുള്ള ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കണം വന്ധ്യംകരണം, നാല് ദിവസം ശുശ്രൂഷിക്കണം, മുറിവുണങ്ങിയ ശേഷം മാത്രമേ നായ്ക്കളെ വിടാന്‍ പാടുള്ളൂ എന്നീ വ്യവസ്ഥകളുണ്ട് കേന്ദ്ര നിയമത്തില്‍. വളരെ കര്‍ശനമായ കേന്ദ്ര നിയമങ്ങള്‍ ഇളവുചെയ്താല്‍ മാത്രമേ ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയുള്ളൂ.

- Advertisement -

നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി നടത്തുകയാണ് സര്‍ക്കാരിന്റെ നയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും മാത്രമല്ല ജനങ്ങളാകെ സഹകരിച്ചാല്‍ മാത്രമേ ഈ വിപത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളൂ. മാലിന്യസംസ്‌കരണ പ്രവര്‍ത്തനവും ഫലപ്രദമായി നടത്തേണ്ടതുണ്ട്. മാലിന്യമുള്ള ഇടങ്ങളിലാണ് തെരുവുനായ്ക്കള്‍ കേന്ദ്രീകരിക്കുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസുകാരനായ നിഹാല്‍ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. തെരുവുനായശല്യം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week