തൃശ്ശൂര് കണ്ട് ആരും പനിക്കേണ്ട, മിഠായിത്തെരുവിൽ ഹലുവ കൊടുത്തതുപോലെയാകും: മന്ത്രി രാജൻ

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മന്ത്രി കെ.രാജന്‍. തൃശ്ശൂര് കണ്ട് ആരും പനിക്കേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി മത്സരിച്ചാല്‍ മിഠായിത്തെരുവില്‍ ഹലുവ കൊടുത്തത് പോലെയാകുമെന്നും പറഞ്ഞു. തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീംകലര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ പാര്‍ട്ടി തന്നെയാകുമെന്നും കെ.രാജന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി മോദി ഇന്ന് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി രാജന്‍.

ഞങ്ങളാരും തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയംകലര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്നുണ്ടാകും. തൃശ്ശൂര്‍പൂരം ലോകത്തിന്റെ ഉത്സവമാണ്. എല്ലാ മലയാളികളുടേയും അഭിമാനമായ പൂരമാണത്. അതില്‍ മത-ജാതി-രാഷട്രീയഭേദങ്ങളില്ല. അതില്‍ രാഷ്ട്രീയംകലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കും’, മന്ത്രി രാജന്‍ പറഞ്ഞു.

തൃശ്ശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഇങ്ങനെ മറുപടി നല്‍കി- ‘ചില പാര്‍ട്ടികള്‍ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ചിലര്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരവരുടെ താത്പര്യം. എന്തായാലും തൃശ്ശൂര്‍ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവില്‍ ഹലുവ കൊടുത്തപോലെയാകും. മത്സരിച്ചാല്‍ വിവരം അറിയും’, മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News