തലശേരി: പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലശ്ശേരിയിൽ ഡോക്ടറുടെ വാടകവീട്ടിൽ പോലീസ് പരിശോധന നടത്തി. മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്.
പോക്‌സോ കേസിൽ അറസ്റ്റിലായ നാദാപുരം ആയഞ്ചേരി വരിക്കോളി താഴെക്കുനിയിൽ വി.കെ. ഇർഷാദി (36) ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. 15 വയസ്സുകാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇർഷാദിനെതിരെയുള്ള കേസ്. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നാദാപുരത്തു നിന്നാണ് ഇർഷാദിനെ പിടികൂടിയത്.
ഇർഷാദിനെ കോടതി റിമാൻഡ് ചെയ്തു. വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിൽ എത്തിച്ചതായാണ് ഇർഷാദിന്റെ മൊഴി. ഇർഷാദിന്റെ ഫോൺ പരിശോധിച്ചതിൽ ഡോക്ടറുമായി നടത്തിയ സന്ദേശം പോലീസിന് ലഭിച്ചു. ഡോക്ടറുടെ വീട്ടിൽ എത്തിച്ചതായി വിദ്യാർഥിയും മൊഴി നൽകി. ഡോക്ടറുടെ വീട്ടിൽ നിന്ന് ചെറിയ അളവിൽ മെത്താഫിറ്റമിൻ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.


