ആ ഗോളിന് തൊട്ടുമുൻപ് മെസ്സി എന്നോട് സംസാരിച്ചു,സ്പെയ്സ് ഉണ്ടാക്കാൻ പറഞ്ഞു – ഡി മരിയ

ദോഹ: മെക്‌സിക്കോയ്ക്ക് എതിരായ നിര്‍ണായക മത്സരത്തിന് പിന്നാലെ, മെസ്സിയെ പ്രകീര്‍ത്തിച്ച് സഹതാരം എയ്ഞ്ചല്‍ ഡി മരിയ. ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം കളിക്കാന്‍ അവസരം ലഭിച്ചുവെന്നും തന്നെ സംബന്ധിച്ച് ലയണല്‍ മെസ്സിയാണ് എല്ലാമെന്നും മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിനു ശേഷം എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞു. മത്സരത്തില്‍ ആദ്യ ഗോള്‍ പിറന്നത് എങ്ങനെയെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഡി മരിയയുടെ പ്രതികരണം.

‘ആ ഗോളിനു മിനിറ്റിനു മുമ്പ് ഞങ്ങള്‍ സംസാരിച്ചിരുന്നു. മെക്‌സിക്കന്‍ ബോക്സിനകത്ത് സ്‌പെയിസ് ഉണ്ടാകുമ്പോള്‍ പന്ത് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ ആ നിമിഷത്തിനായാണ് കാത്തിരുന്നതും അത്തരം ഒരു നിമിഷത്തിലാണ് പന്ത് അദ്ദേഹത്തിന് നല്കിയതും. അദ്ദേഹം മനോഹരമായി അത് വലയിലെത്തിച്ചു.

ആ ഗോളിനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം ക്ലബ് തലത്തിലും 14 വര്‍ഷമായി ദേശീയ ടീമിലും കളിക്കാന്‍ അവസരം ലഭിച്ചു. എന്നെ സംബന്ധിച്ച് ലിയൊ ആണ് എല്ലാം’- ഡി മരിയ പറഞ്ഞു.

ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തില്‍ 2-0 ത്തിനാണ് അര്‍ജന്റീന മെക്സിക്കോയെ കീഴടക്കിയത്. 64-ാം മിനിറ്റില്‍ മെസ്സിയും 87-ാം മിനിറ്റില്‍ പകരക്കാരന്‍ എന്‍സോ ഫെര്‍ണാണ്ടസുമാണ് ലക്ഷ്യം കണ്ടത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലുമില്ലാത്ത ആദ്യപകുതിയിലെ സമ്മര്‍ദവും ബോക്‌സിനുമുന്നില്‍ കയര്‍കെട്ടിത്തിരിച്ചപോലുള്ള പ്രതിരോധവും മറികടന്നാണ് 64-ാം മിനിറ്റില്‍ മെസ്സി പന്തിനെ ഗോള്‍വലയിലെത്തിച്ചത്.

എയ്ഞ്ചല്‍ ഡി മരിയ ബോക്സിന് തൊട്ടുമുന്നിലേക്ക് പന്ത് നല്‍കുമ്പോള്‍ മെസ്സിക്കു മുന്നില്‍ മെക്സിക്കോ പ്രതിരോധഭിത്തിയുണ്ടായിരുന്നു. എന്നാല്‍ അതിനിടയിലൂടെ മെസ്സിയുടെ ഷോട്ട് മെക്സിക്കോ ഗോള്‍വലയിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News