മേപ്പാടി: വയനാട് കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കാലാവസ്ഥ അനുകൂലമായതും പുഴയിലെ വെള്ളം തെളിഞ്ഞതും തിരച്ചിൽ ദൗത്യത്തിന് വലിയ സഹായമായിട്ടുണ്ട്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിൽനിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ (24)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. തുരങ്കപാത നിർമാണ കമ്പനിയുടെ സർവെയറായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
കൺസ്ട്രക്‌ഷൻ മാനേജർ വിക്രം റാണയെയാണ് ഇനി കണ്ടെത്താനുള്ളത്. മൂന്നുപേരുടെ മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്താനായത്. സർവേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, എൻജിനിയറായ ഹിമാചൽ സ്വദേശി രാഹുൽ ശർമ, എസ്‌കവേറ്റർ ഓപ്പറേറ്റർ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹം വിവിധഭാഗങ്ങളിൽനിന്നായി കണ്ടെത്തി.
ഇന്നലെ രാവിലെ ഒൻപതുമണിയോടെ മീനാക്ഷിപാലത്തിന്റെ ഇടതുവശത്തുനിന്നാണ് ഇമ്രാന്റെ മൃതദേഹം ലഭിച്ചത്. മീനാക്ഷിപ്പുഴയിൽ ബസ് വീണതിന് സമീപത്തുനിന്ന് പത്തുമണിയോടെ എൻജിനിയർ രാഹുൽ ശർമയുടെ മൃതദേഹവും പന്ത്രണ്ടുമണിയോടെ പുഴയുടെ വലതുഭാഗത്തുനിന്ന് ഉത്തർപ്രദേശ് വാരാണസി സ്വദേശി അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹവും ലഭിച്ചു.
ഒരാളെക്കൂടി കണ്ടെത്താനുള്ള സാഹചര്യത്തിൽ തുരങ്കപാതയിൽ മണ്ണിടിഞ്ഞ പ്രദേശത്ത് തിരച്ചിൽ തുടരും. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ്, സന്നദ്ധസേനകൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും തിരച്ചിൽ തുടരുക.


