ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്നും ഈ വിവരം അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിച്ചു. ” മുൻ പ്രധാനമന്ത്രി അന്തരിച്ച ഡോ. മൻമോഹൻ സിങ്ങിന്റെ സ്മാരകം സംബന്ധിച്ച വസ്തുതകൾ” എന്ന തലക്കെട്ടിൽ രാത്രി ഏറെ വൈകിയാണ് ഇത് സംബന്ധിച്ച വിവരം മന്ത്രാലയം അറിയിച്ചത്.
കോൺഗ്രസ് അധ്യക്ഷനിൽ നിന്ന് മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കാൻ അഭ്യർത്ഥന ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. ക്യാബിനന്റ് യോഗത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഖാർഗെയെയും മൻമോഹൻ സിങ്ങിന്റെ കുടുംബത്തെയും സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് അറിയിച്ചു.
മൻഹോനൻ സിങ്ങിന്റെ സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ 11.45 ന് നിഗം ബോധ്ഘട്ടിൽ നടക്കും. എ ഐ സി സിയിൽ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാരിക്കും മൃതദേഹം നിഗം ബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക. പൂർണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. വ്യാഴാഴ്ചയായിരുന്നു മൻമോഹൻ സിങ് അന്തരിച്ചത്.
2004 മേയ് 22 മുതൽ തുടർച്ചയായ പത്ത് വർഷക്കാലം അദ്ദേഹം പ്രധാനമന്ത്രത്തിൽ ഇരുന്നു. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പി എന്ന നിലയിൽ ശ്രദ്ധേയനാണ്. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ച് വർഷങ്ങളായി അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം .
1932 സെപ്റ്റംബർ 26 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവശ്യയിലെ ഗാഹ് എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. 1947 ലെ ഇന്ത്യ വനിഭജനത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ബിരുദം നേടി.
കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1957 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ 1962 ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡിഫിൽ നേടി. റിസർ ബാങ്ക് ഗവർണർ , ഐ എം എഫ് അംഗം എന്ന നിലയിൽ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 1982 ൽ ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖർജി ആണ് മൻമോഹൻ സിങ്ങിനെ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചത്.


