CrimeKeralaNews

മായ മുരളിയുടേത് കൊലപാതകം തന്നെ, രഞ്ജിത്തിനൊപ്പം പൂജാവിധികൾ പഠിച്ച സഹായിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകം നടന്നതായുള്ള സൂചന ലഭിച്ചെന്നും അന്വേഷണ സംഘം. കാട്ടാക്കട മുതിയാവിളയില്‍ മായ മുരളിയെയാണ് വ്യാഴാഴ്ച വീടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന സുഹൃത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊലപതാകത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തല്‍.

സംസ്ഥാന ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെ‍ഡല്‍ ജേതാവ്. പത്താം ക്ലാസ് പഠനത്തിനു ശേഷം ബോക്സിങ് കളം ഉപേക്ഷിച്ചു. പഠിക്കാന്‍ മിടുക്കി. എട്ടു വര്‍ഷം മുന്പ് ആദ്യ ഭര്‍ത്താവ് മരിച്ചതോടെ മക്കളുമായി ഒറ്റപ്പെട്ട ജീവിതം. ഇതിനിടയിലാണ് മായയുടെ ജീവിതത്തിലേക്ക് ഓട്ടോ ഡ്രൈവറായ ര‍ഞ്ജിത്ത് കടന്നു വന്നത്. കഴിഞ്ഞ എട്ടു മാസമായി മുദിയാവിളയില്‍ വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും രഞ്ജിത്തിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയില്‍ രഞ്ജിത്തിന്‍റെ ഓട്ടോ ചൂണ്ടുപലകയ്ക്ക് സമീപം ഹോട്ടലിന് പുറകിലെ പുരയിടത്തു നിന്നും പൊലീസ് കണ്ടെത്തി. ബന്ധുക്കളും മായയുടെ സുഹൃത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി. കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ പൊലീസിന്‍റെ അന്വേഷണവും രഞ്ജിത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകം തന്നെയാണെന്ന് ഉറപ്പിക്കുന്നു. കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലായിരുന്നു. മര്‍ദനത്തിന്‍റെ പാടുകളും മൃതദേഹത്തിലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിൽ രഞ്ജിത്തിനൊപ്പം മറ്റൊരാളും ഉണ്ടെന്നും, ഇയാള്‍ പൂജാ വിധികൾ പഠിച്ച ആളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം

അജ്ഞാതനായ ഒരാൾ മായ താമസിച്ച വീട്ടിൽ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴിയും നൽകിയിരുന്നു. പേരൂർക്കട ഭാഗത്തുള്ള ആളാകാൻ ആണ് സാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ ഇതുവരെയും മറ്റാരെയും പ്രതി ചേർത്തിട്ടില്ല.  പോസ്റ്‌മോർട്ടത്തിനു ശേഷം മായയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഹാർവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button