മറ്റത്തൂരിൽ വൈസ് പ്രസിഡന്റ് രാജിവെച്ചു; കോൺഗ്രസ് സമവായ നീക്കം ഫലം കാണുന്നു

തൃശ്ശൂർ: ബിജെപി പിന്തുണയോടെ മറ്റത്തൂർ പഞ്ചായത്ത് ഭരണം വിമതർ പിടിച്ചെടുത്തിനെ തുടർന്നുണ്ടായ കോൺഗ്രസിലെ പ്രതിസന്ധിക്ക് താത്കാലിക വിരാമം. വൈസ് പ്രസിന്റ് നൂർജഹാൻ സ്ഥാനം രാജിവെച്ചു. റോജി ജോൺ എംഎൽഎയുടെ മേൽനോട്ടത്തിൽ കെപിസിസി നേതൃത്വം നടത്തിയ സമവായ നീക്കങ്ങൾക്കൊടുവിലാണ് വൈസ് പ്രസിഡന്റിന്റെ രാജി.

ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇത് പൂർണ്ണമായും വിമതർ അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് ഉടൻ രാജിവെക്കില്ലെന്നും അവർ സ്വതന്ത്രയായി ജയിച്ചയാളാണെന്നും വിമതപക്ഷത്തിന് നേതൃത്വം നൽകുന്ന മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവരാൻ ആറുമാസം കഴിഞ്ഞേ സാധിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിശ്വാസം വന്നാൽ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് ആലോചിക്കേണ്ട വിഷയമാണെന്നായിരുന്നു ചന്ദ്രന്റെ മറുപടി. കെപിസിസിക്കുമുൻപിൽ ചില ആവശ്യങ്ങൾ വെച്ചിരുന്നെന്നും ഇതിനു മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസിക്കെതിരേ കടുത്ത ആരോപണങ്ങളാണ് ടി.എം. ചന്ദ്രൻ ഉന്നയിച്ചിരുന്നത്. ക്രിമിനൽ കേസിലുൾപ്പെട്ടിരുന്ന കൊടകര റഷീദ് എന്ന വ്യക്തിയാണ് മൂന്നു ചിഹ്നങ്ങൾ ഡിസിസി പ്രസിഡന്റിൽനിന്ന് വാങ്ങിക്കൊണ്ടുപോയത്. ഇതു പിൻവലിക്കാൻ പ്രസിഡന്റ് തയ്യാറായില്ല. ഈ മൂന്നുസീറ്റുകളിലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നവർ നിൽക്കുമ്പോൾത്തന്നെ സ്വതന്ത്രരെ പിന്തുണയ്ക്കാൻ തങ്ങളെ ഡിസിസി അനുവദിക്കുകയായിരുന്നെന്നും ചന്ദ്രൻ പറഞ്ഞു.

കോൺഗ്രസിന്റെ ജില്ലയിലെ പ്രധാന നേതാക്കൾ ഉൾപ്പെട്ട കോർ കമ്മിറ്റിയോഗത്തിൽ തന്നെ പങ്കെടുപ്പിക്കുകയും ഇവിടെവെച്ചാണ് ഇത്തരമൊരു അനുമതി നൽകുകയും ചെയ്തതെന്ന് ചന്ദ്രൻ അവകാശപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസും എൽഡിഎഫ് പാളയത്തിലേക്ക് പോയ കെ.ആർ. ഔസേപ്പും ഉൾപ്പെടെയുള്ളവർ ഇങ്ങനെയാണ് ജയിച്ചത്.

സ്വതന്ത്രരുമായി ചേർന്നാണ് നോട്ടീസ് അടിക്കൽ ഉൾപ്പെടെയുള്ള പ്രചാരണപ്രവർത്തനങ്ങൾ നടത്തിയതെന്നും അന്നൊന്നും പാർട്ടി നേതൃത്വം ഇടപെട്ടില്ലെന്നും ചന്ദ്രൻ ചൂണ്ടിക്കാട്ടി. കെ.ആർ. ഔസേപ്പിനെ സ്വന്തം പാളയത്തിലെത്തിക്കാൻ സിപിഎം വിദേശത്തുവരെ പണപ്പിരിവു തുടങ്ങിയിരുന്നെന്നും ഇവർ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുൻപുണ്ടായ പ്രശ്നങ്ങൾ സംബന്ധിച്ച് കെപിസിസിക്ക് നിരവധി പരാതികൾ നൽകിയെങ്കിലും മറുപടി കിട്ടിയില്ല. ഡിസിസിയുടെ തെറ്റായ നയംമൂലമാണ് സംഭവം ഇത്രത്തോളം വഷളായത്. സിപിഎമ്മിന്റെ കുതിരക്കച്ചവടം മറച്ചുപിടിക്കാനാണ് ബിജെപിയുമായി തങ്ങൾക്ക് ഡീൽ ഉണ്ടെന്ന് പറയുന്നതെന്നും ചന്ദ്രൻ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News