പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ വൻ പ്രതിഷേധം: ആദരാഞ്ജലി അർപ്പിച്ച് നൂറുകണക്കിന് പേർ

മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ടൗണില്‍ എത്തിച്ചു. മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. നൂറുകണക്കിന് പേരാണ് ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ ഉറപ്പുലഭിച്ചെങ്കില്‍ മാത്രമേ മൃതദേഹം നഗരത്തില്‍നിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടില്‍ എത്തിക്കും.

ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണു പോളിന്റെ മൃതദേഹം പുല്‍പ്പള്ളിയില്‍ ആംബുലന്‍സില്‍ എത്തിച്ചത്. സംസ്‌കാരം വൈകിട്ടു മൂന്നുമണിക്ക് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇന്നലെ രാവിലെ 9.15നും 9.30നും ഇടയിലാണു കുറുവദ്വീപിലേക്കുള്ള വഴിയില്‍ വനത്തിനുള്ളിലെ ചെറിയമല ജംക്ഷനില്‍ ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകള്‍ക്കു ഗുരുതര പരുക്കേറ്റിരുന്നു. പോളിനെ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പടമല ചാലിഗദ്ദയില്‍ കര്‍ഷകന്‍ അജീഷിനെ, കര്‍ണാടക തുരത്തിയ മോഴയാന ചവിട്ടിക്കൊന്ന സ്ഥലത്തുനിന്ന് 7 കിലോമീറ്റര്‍ മാത്രമകലെയാണ് പോള്‍ ആക്രമണത്തിനിരയായത്. ആനക്കൂട്ടത്തില്‍ 5 ആനകളുണ്ടായിരുന്നു. ഇവയിലൊന്നാണ് പോളിനെ ആക്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News