അഫ്ഗാനിസ്താനില്‍ വന്‍ഭൂചലനം; മരണം 600 കടന്നു, 1300 പേര്‍ക്ക് പരിക്ക്, നൂറുകണക്കിന് വീടുകള്‍ നിലംപൊത്തി

അഫ്ഗാനിസ്താനില്‍ വന്‍ഭൂചലനം; മരണം 600 കടന്നു, 1300 പേര്‍ക്ക് പരിക്ക്,1000-ലധികം വീടുകള്‍ നിലംപൊത്തി

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ അതിതീവ്ര ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കുറഞ്ഞത് 610 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായും 1,300 പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. നൂര്‍ ഗുല്‍, സോകി, വാട്പുര്‍, മനോഗി തുടങ്ങിയ പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചു. കുനാര്‍ ഗ്രാമത്തില്‍ മാത്രം 20 പേര്‍ മരിച്ചതായും 35 പേര്‍ക്ക് പരിക്കേറ്റതായും ബിബിസിയുടെ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യസംഘടന അടിയന്തരസഹായവുമായി രംഗത്തുണ്ട്.

ദുരന്തത്തില്‍ ഐക്യരാഷ്ട്രസഭ അനുശോചനം രേഖപ്പെടുത്തി. നൂറുകണക്കിനാളുകളുടെ മരണത്തിനും പരിക്കിനും കാരണമായ ഭൂചലനത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് ഐക്യരാഷ്ട്രസഭ എക്‌സ് പോസ്റ്റില്‍ സൂചിപ്പിച്ചു. അടിയന്തരസഹായവുമായി ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘം പ്രദേശത്തുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News