കൊച്ചിയിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരതര പരിക്ക്. പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച മൂന്നുപേര്‍ മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ വിന്നി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവരുടെ ചെമ്മീന്‍കെട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ വിന്നി വാഹനത്തിനടുത്ത് നില്‍ക്കുമ്പോഴാണ് സംഘമെത്തിയത്. സംഘത്തെ കണ്ട് ഫോണ്‍ വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ഓടിയെത്തി ഇരുമ്പുവടികൊണ്ട് തലയ്ക്ക് പിന്നില്‍ അടിയ്ക്കുകയായിരുന്നെന്ന് വിന്നിയുടെ ഭര്‍ത്താവ് പോള്‍ പീറ്റര്‍ പറയുന്നു. നിലത്തുവീണ വിന്നിയെ ഇരുമ്പുവടി ഉപയോഗിച്ചും മറ്റും സംഘം മര്‍ദിച്ചു.

വിന്നിയുടെ തലയ്ക്കും കൈക്കും ഗുരുതരമായ പരിക്കേറ്റു. തലയില്‍ ഇരുപതോളം സ്റ്റിച്ചുകളുണ്ട്. കൈക്ക് ഒടിവുമുണ്ട്. സംഭവത്തില്‍ മുളവുകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തന്റെ ഫാമുമായി ബന്ധപ്പെട്ട് നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോള്‍ പീറ്റര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് വധഭീഷണി മുഴക്കിയിരുന്നെന്നും മുളവുകാട് പോലീസില്‍ പരാതി നല്‍കിയിരുന്നതായും പോള്‍ വ്യക്തമാക്കി. പോളിനെ അന്വേഷിച്ചുവന്ന സംഘമാണ് വിന്നിയെ ആക്രമിച്ചതെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News