കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയെ സമീപിച്ചു. താൻ ഡ്രൈവർ മാത്രമായിരുന്നെന്നും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ല. കേസിൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങൾ തന്നെയാണ് തനിക്കെതിരെയും ചുമത്തിയിരുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ദിലീപിനെ വെറുതെ വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് കിട്ടിയ ആനുകൂല്യം തനിക്ക് കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർക്കെതിരേ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞിരുന്നു. ഈ പ്രതികൾക്ക് 20 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. ഇതുപ്രകാരം മാർട്ടിൻ അടക്കമുള്ള പ്രതികൾ നിലവിൽ ജയിലിലാണ്.


