‘മരക്കാര്‍’ ആമസോണ്‍ പ്രൈമിനു വിറ്റത് 90 കോടിക്ക് മുകളില്‍; റിലീസ് ദിവസം തിയറ്ററുകളില്‍ കരിങ്കൊടി കെട്ടും

പ്രിയദര്‍ശന്റെ സംവിധാത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആമസോണ്‍ പ്രൈമിനു വിറ്റത് 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോര്‍ട്ട്. തുക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തിവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ രാജ്യത്ത് ഓടിടിയില്‍ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. 90 കോടിക്കടുത്താണ് സിനിമയുടെ നിര്‍മാണച്ചെലവ്.

കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ഉള്‍പ്പടെയുള്ള അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍, കൂടാതെ ‘പുലിമുരുകന്’ ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ ബാനറില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്റണി അറിയിച്ചിരുന്നു.

15 കോടി മുന്‍കൂര്‍ തൂക, ആദ്യ മൂന്നാഴ്ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളില്‍ എന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാല്‍ നഷ്ടമുണ്ടായാല്‍ തിയേറ്റര്‍ വിഹിതത്തില്‍ നിന്നും പത്ത് ശതമാനമെന്ന ഉപാധിയില്‍ തട്ടിയാണ് റിലീസ് ഒടിടിക്ക് പോയത്. മുടക്കിയ പണം തിരിച്ചുകിട്ടാന്‍ ഒടിടിയല്ലാതെ മാര്‍ഗ്ഗമില്ല.

അതേസമയം മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News