ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലുള്ള ട്രോംഗ്ലാവോബി അവാങ് ലെയ്‌കായ് ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസ്സുള്ള ആൺകുട്ടിയും ആറ് മാസം പ്രായമുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്.
കുട്ടികളുടെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രക്ഷോഭകർ രണ്ട് ഇന്ധന ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു. ഒരു പോലീസ് ഔട്ട്‌പോസ്റ്റ് ആക്രമിച്ച് തകർത്തു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയും പ്രതിഷേധക്കാർ നീങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന വെടിയുതിർത്തു, കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. ഇന്ന് പുലർച്ചെ നടന്ന സംഘർഷത്തിൽ മാത്രം 19 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനും ക്രമസമാധാനം നിലനിർത്താനുമാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് സംഭവത്തെ മനുഷ്യത്വ വിരുദ്ധമായ ക്രൂരമായ ആക്രമണമെന്ന് വിമർശിച്ചു. പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. മേഖലയിൽ സമാധാനം നിലനിർത്താനായി ബിഷ്ണുപൂരിൽ കർഫ്യൂ ഏർപ്പെടുത്തി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകുന്നത് തടഞ്ഞ പ്രതിഷേധക്കാർ തെരുവിൽ വലിയ രീതിയിലുള്ള അക്രമങ്ങൾ അഴിച്ചുവിട്ടു. രണ്ട് ഇന്ധന ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലെ സിആർപിഎഫ് ക്യാമ്പിന് നേരെ നീങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് വെടിയുതിർക്കേണ്ടി വന്നു. കണ്ണീർ വാതക പ്രയോഗത്തിലും വെടിവയ്പ്പിലുമായി 19 ഓളം പേർക്ക് പരിക്കേറ്റു. ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മണിപ്പൂരിൽ വീണ്ടും സായുധ സംഘങ്ങൾ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സേനകൾ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
English Summary
Tragedy struck Manipur’s Bishnupur district as two young children, aged five years and six months, were killed in a rocket attack on their home while they slept. Their mother sustained serious injuries in the midnight strike at Tronglaobi Awang Leikai village. Following the incident, the state government suspended mobile internet services for three days in five districts, including Imphal East and West. The killings sparked violent protests, with mobs torching two fuel tankers and a truck, and attacking a police outpost. Security forces fired tear gas and opened fire to disperse crowds near the CRPF camp at the Bishnupur-Churachandpur border, resulting in injuries to 19 people and one reported fatality.

