മാഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകകപ്പ് ചാമ്പ്യൻസ്

ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്രസീലിയൻ ക്ലബായ ഫ്ലൂമിനൻസെയെ തകർത്താണ് മാ‍ഞ്ചസ്റ്റർ സിറ്റി ക്ലബ് ലോകത്തെ ചാമ്പ്യന്മാരായത്. ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരു വർഷത്തിൽ സ്വന്തമാക്കുന്നത്.

മത്സരത്തിന്റെ 40-ാം സെക്കന്റിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി. ജൂലിയൻ അൽവാരസാണ് ആദ്യ മിനിറ്റിൽ വലചലിപ്പിച്ചത്. ക്ലബ് ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് അൽവാരസ് നേടിയത്. 27-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ഗോൾ നേട്ടം ഇരട്ടിയാക്കി. ഫ്ലൂമിനൻസെ താരത്തിന്റെ സെൽഫ് ഗോളാണ് സിറ്റിയുടെ ലീഡ് ഉയർത്തിയത്. സിറ്റി താരം ഫിൽ ഫോഡന്റെ ഷോട്ട് തടയാൻ ശ്രമിച്ച നിനോയുടെ കാലിൽ തട്ടി ഗോൾ പോസ്റ്റിലേക്ക് ഉയർന്ന് വീഴുകയായിരുന്നു.

ആദ്യ പകുതിയിൽ പിന്നീടും മാഞ്ചസ്റ്റർ സിറ്റി ഗോൾ ശ്രമങ്ങൾ തുടർന്നു. പക്ഷേ വലചലിപ്പിക്കാൻ കഴിഞ്ഞില്ല. 72-ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയ്ക്കായി വീണ്ടും വലകുലുക്കി. 88-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് തന്റെ ഗോൾ നേട്ടം രണ്ടാക്കി. ഇതോടെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളിന് മുന്നിലെത്തി.

നിശ്ചിത സമയം പൂർത്തിയായി ലോങ് വിസിൽ മുഴങ്ങിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പെപ് ഗ്വാർഡിയോളയും മാറ്റെയോ കൊവാചിച്ചും റെക്കോർഡ് ബുക്കിലേക്ക് കയറി. ഇരുവരും മൂന്ന് വ്യത്യസ്ത ക്ലബിനൊപ്പം ലോകവിജയികളായി. പെപിന്റെ നാലാമത്തെ ക്ലബ് ലോകകപ്പാണിത്. മുമ്പ് 2009ൽ ബാഴ്സലോണയെയും 2011ലും 2013ലും ബയേൺ മ്യൂണികിനെയും പെപ് ക്ലബ് ലോകത്തിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. കൊവാചിച്ച് റയൽ മാഡ്രിഡിനൊപ്പവും ചെൽസിക്കൊപ്പവും ക്ലബ് ലോകകപ്പ് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News