കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടു; കൊല്ലത്ത് യുവാവ് അറസ്റ്റില്‍

എഴുകോണ്‍ : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ഭക്ഷണത്തില്‍ മണ്ണുവാരിയിടുകയും ചെയ്തയാള്‍ അറസ്റ്റില്‍.

ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസില്‍ അനന്തു (33) ആണ് അറസ്റ്റിലായത്. ഹോട്ടലുടമയായ മാറനാട് ചേലൂര്‍വിള വീട്ടില്‍ രാധ(67)യുടെ പരാതിയിലാണ് എഴുകോണ്‍ പൊലീസിന്റെ നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇന്നലെ രാവിലെ 8.30ന് പരുത്തുംപാറ അക്ഷര ഹോട്ടലില്‍ ആയിരുന്നു സംഭവം. രാധയും മകൻ തങ്കപ്പനും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. രാവിലെ കടയിലെത്തിയ അനന്തു പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. മുൻപ് വാങ്ങിയതിന്റെ പണം തരാനുണ്ടെന്നും അതു തന്നിട്ടാകാം വീണ്ടും ഭക്ഷണം നല്‍കുന്നത് എന്നും രാധ പറഞ്ഞതോടെ കുപിതനായ പ്രതി രാധയുടെ കവിളില്‍ കുത്തുകയും പുറത്തേക്കിറങ്ങി മണ്ണു വാരിക്കൊണ്ടു വന്നു പൊറോട്ടയിലും പാകം ചെയ്തു വച്ചിരുന്ന കറികളിലും ഇടുകയുമായിരുന്നു.

ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. സംഭവത്തിനു ശേഷം ബൈക്കില്‍ കടന്ന പ്രതിയെ പൊലീസ് പിടികൂടി. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നിര്‍ദേശാനുസരണം എസ്‌ഐമാരായ നന്ദകുമാര്‍, വി.വി.സുരേഷ്, സിപിഒ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News