മാലിയിൽ സൈനിക ക്യാമ്പുകൾക്ക് നേരെ വിമതസഖ്യത്തിന്റെ കടുത്ത ആക്രമണം; റഷ്യൻ അർദ്ധസൈന്യത്തെ വിന്യസിച്ച മേഖലകളിൽ പോരാട്ടം രൂക്ഷം

ബമാകോ: മാലിയിലെ രണ്ട് പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വിമതസഖ്യം ആക്രമണം നടത്തി. വടക്കൻ നഗരമായ ഗാവോ (Gao), മധ്യ മാലിയിലെ ബൗൾകെസി (Boulkessi) എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതിൽ ഗാവോ നഗരത്തിൽ മാലി സൈനികർക്കൊപ്പം റഷ്യൻ അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ മേഖലകളിൽ നിയന്ത്രണം ഉറപ്പാക്കാൻ സൈന്യം തിരിച്ചടി തുടരുകയാണെന്നാണ് റിപ്പോർട്ട്‌.

To advertise here,

ടുവാറെഗ് (Tuareg) വംശജരുടെ നേതൃത്വത്തിലുള്ള സായുധ സഖ്യമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സൈന്യം അറിയിച്ചു. വടക്കൻ മാലിയുടെ സ്വയംഭരണത്തിനായി പോരാടുന്ന ‘അസവാദ് ലിബറേഷൻ ഫ്രണ്ട്’ ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ സഖ്യമാണിത്. ഇവർ അടുത്തിടെയായി അൽ ഖ്വയ്ദയുമായി ബന്ധമുള്ള ജെ.എൻ.ഐ.എം (JNIM) എന്ന ഭീകരസംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തെത്തുടർന്ന് പ്രദേശത്തേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും ഭീകരരെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. 2012 മുതൽ മാലിയിൽ ആഭ്യന്തരകലാപം രൂക്ഷമാണ്.

ഫ്രഞ്ച് സൈന്യവും ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയും പിന്മാറിയതോടെ, ജനറൽ അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടം നിലവിൽ റഷ്യയുടെ സൈനിക സഹായത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ വർഷം ഏപ്രിലിൽ നടന്നതിന് സമാനമായ വലിയ തോതിലുള്ള ആക്രമണമാണ് ഇപ്പോൾ വീണ്ടും ഉണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News