ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി; 3 പാക്കിസ്ഥാനികൾക്ക് എതിരെ കേസ്

തിരുവനന്തപുരം: ദുബായില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്ന് പാക്കിസ്ഥാനികള്‍ക്കെതിരെ കേസ്. പേരൂര്‍ക്കട സ്വദേശി അനില്‍ വിന്‍സെന്റിനെയാണ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്.

ദുബായിലെ ട്രേഡിങ് കമ്പനിയില്‍ പിആര്‍ഒയാണ് അനില്‍. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ പ്രകാശിന്റെ നിര്‍ദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് അനില്‍ പാക്കിസ്ഥാന്‍ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. പിന്നെ മടങ്ങിയെത്തിയില്ല. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.

കേസ് കൊടുക്കാനും അന്വേഷണത്തിനും പ്രകാശിനും ഓഫിസ് ജീവനക്കാര്‍ക്കും ഒപ്പം പ്രതിയായ പാക്കിസ്ഥാനിയും ഉണ്ടായിരുന്നു. പിന്നീട് ഒളിവില്‍ പോയ ആളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം മറവു ചെയ്യാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി പൗരന്‍ നാട്ടിലേക്ക് കടന്നുകളഞ്ഞു.

കൊലപാതകത്തിനു സഹായിച്ച മറ്റു രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ജോലി സംബന്ധമായ മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനമാണു പൊലീസിന്റേതെന്നു ബന്ധുക്കള്‍ പറയുന്നു. അനിലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News