‘ഭാരതം’ വേണ്ടെന്ന് സെൻസർ ബോർഡ് ‘ ഇനി ‘ഒരു സർക്കാർ ഉത്പന്നം’ മാത്രം

കൊച്ചി: ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ പേര് മാറ്റിയതായി അണിയറ പ്രവർത്തകർ. സെൻസർ ബോർഡ് അറിയിച്ചത് പോലെ ഇനി ഇനി ഭാരതം പേരിൽ ഉണ്ടാകില്ല. ഇനി ‘ഒരു സർക്കാർ ഉത്പന്നം’ എന്ന പേരിൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ പ്രധാന നടനായ സുബീഷ് സുധിയാണ് ഇക്കാര്യം അറിയിച്ചത്. 

‘പ്രിയരെ,‍ ഞങ്ങളുടെ സിനിമക്ക് ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന പേര് ഇനിയില്ല. സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം ‘ഭാരതം വെട്ടിമാറ്റുന്നു’. ഇനി മുതൽ ‘ഒരു സർക്കാർ ഉൽപ്പന്നം’. മാർച്ച് 8 മുതൽ തീയ്യേറ്ററുകളിൽ’, എന്നാണ് സുബീഷ് സുധി കുറിച്ചത്. ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റം. 

അതേസമയം, ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നിസാം റാവുത്തർ ആണ് തിരക്കഥ ഒരുക്കിയത്. 

അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ& മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

രാജ്യത്ത് സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിനിമ കാണുന്ന പ്രേക്ഷകരുടെ പ്രായത്തിന് അനുസരിച്ച് സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.

സിനിമകളെ പ്രായപരിധി അനുസരിച്ച് കൂടുതൽ ഉപവിഭാ​ഗങ്ങളാക്കി തിരിച്ച് സർട്ടിഫിക്കറ്റ് നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. ഇതനുസരിച്ച് UA 7+, UA 13+, UA 16+ എന്നിങ്ങനെയായിരിക്കും സിനിമകളുടെ സെന്‍സറിങ്. സിനിമകള്‍ വിലയിരുത്തി ഓരോ സിനിമക്കും പ്രക്ഷേകരുടെ പ്രായത്തിന് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകളായിരിക്കും നല്‍കുക.

ഏഴു വയസിന് മുകളിലുള്ളവര്‍ക്ക് കാണാനാകുന്ന സിനിമക്കാണ് യുഎ7പ്ലസ് സര്‍ട്ടിഫിക്കറ്ര് നല്‍കുക. ഇതിനുപുറമെ സിബിഎഫ്‍സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ) ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികളെല്ലാം ഓൺലൈനാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സിനിമാറ്റോ​ഗ്രാഫ് സർട്ടിഫിക്കേഷൻ നിയമം 2024ന്‍റെ കരട് വാർത്താ വിതരണ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കരട് നിയമത്തില്‍ മാര്‍ച്ച് ഒന്ന് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയവും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.  നിലവില്‍ യു, എ, യുഎ, എസ് എന്നിങ്ങനെ നാലു സര്‍ട്ടിഫിക്കറ്റുകളാണ് സിനിമകള്‍ക്ക് നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News