നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാർഖണ്ഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ ഹസാരി ബാഗിൽ നിന്നാണ് ചോദ്യപ്പേപർ ചോർന്നതെന്നാണ് വിവരം. അതിനിടെ, നീറ്റ് ചോദ്യപേപ്പറിന് വിലയിട്ടത് 40 ലക്ഷമാണെന്ന മൊഴി പുറത്തുവന്നു. അറസ്റ്റിലായ വിദ്യാർത്ഥി ആയുഷിൻ്റെ പിതാവാണ് മൊഴി നൽകിയത്. ഇടനിലക്കാരൻ സിങ്കന്ദർ പ്രസാദാണ് പണം ആവശ്യപ്പെട്ടതെന്നും പരീക്ഷ പാസായാൽ പണം നൽകണമെന്നായിരുന്നു ആവശ്യമെന്നും മൊഴിയിൽ പറയുന്നു. 

അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ബീഹാർ പൊലീസ്. കേസിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി തെരച്ചിൽ പൊലീസ് തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പിഎസ്‍സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്‍റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇതിനിടെ, ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനഃപരീക്ഷ പുതിയ കേന്ദ്രങ്ങളിലായി നാളെ നടക്കും. നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുകയാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷ പുതിയ സെൻ്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെൻ്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എൻടിഎ അറിയിച്ചു. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെൻ്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെൻ്ററുകൾ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News