ചെസ് ലോകകപ്പ് മാഗ്നസ് കാള്‍സന്; തലയെടുപ്പോടെ പ്രഗ്നാനന്ദ

ബാക്കു(അസര്‍ബെയ്ജാൻ): ചെസ് ലോകകപ്പ് കിരീടം ലോക ഒന്നാം നമ്ബര്‍ താരവും മുൻ ലോകചാമ്ബ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സന്.

വ്യാഴാഴ്ച അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ വമ്ബൻതാരങ്ങളെ അട്ടിമറിച്ചെത്തിയ ഇന്ത്യൻതാരം ആര്‍. പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ മറികടന്നാണ് കാള്‍സന്റെ കന്നി ലോകകപ്പ് കിരീടനേട്ടം. ടൈ ബ്രേക്കറില്‍ അടിതെറ്റിയെങ്കിലും ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടിയിരുന്നു.

ഒടുവില്‍ ടൈ ബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാള്‍സൻ, രണ്ടാം ഗെയിം സമനിലയിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയായിരുന്നു കാള്‍സന്റെ ഫൈനല്‍ പ്രവേശം.


വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്ബ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ.

സെമിയില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള അമേരിക്കൻ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യൻ താരത്തിന്റെ ഫൈനല്‍ പ്രവേശനം.

ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലായതോടയാണ് ജേതാവിനെ നിര്‍ണയിക്കാൻ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. രണ്ടാം ഗെയിം 30 നീക്കങ്ങള്‍ക്ക് ശേഷവും സമനിലയിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News