27.8 C
Kottayam
Wednesday, May 29, 2024

കാസർകോടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചോ? മദനോത്സവം സംവിധായകൻ തുറന്നുപറയുന്നു

Must read

കൊച്ചി:യക്കുമരുന്ന് വരാൻ എളുപ്പമുള്ളതു കൊണ്ട് കാസർകോടാണ് ഇപ്പോൾ ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്യുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ മദനോത്സവം സംവിധായകൻ സുധീഷ് ​ഗോപിനാഥ്. കാസർകോടേയ്ക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല. ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് പറഞ്ഞു. 

കാസറഗോഡിന്റെ ഉൾ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേയ്ക്ക് നോക്കാൻ പ്രേരിപ്പിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂർ ഷൂട്ട് ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വൻ വിജയമായപ്പോൾ കാസർകോട് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവർത്തക സംഘം ഉണ്ടായി വന്നുവെന്നും സുധീഷ് പറയുന്നു. ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കുന്നതാണ് എം രഞ്ജിത്തിന്റെ പ്രസ്താവനയെന്നും സുധീഷ് പറഞ്ഞു. 

സുധീഷ് ​ഗോപിനാഥിന്റെ വാക്കുകൾ ഇങ്ങനെ

കാസര്‍കോടേക്ക് സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല….ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്..1989ൽ പിറവി, 1995 ൽ ബോംബെ,2000 മധുരനോമ്പരക്കാറ്റ്‌ ,2017ൽ തൊണ്ടിമുതൽ, 2021 ൽ തിങ്കളാഴ്ച നിശ്ചയം, 2022 ൽ എന്നാ താൻ കേസ് കൊട്, 2023 ൽ ഞാൻ സംവിധാനം ചെയ്ത മദനോത്സവം തുടങ്ങിയ സിനിമകൾ.. രേഖ,അനുരാഗ് എഞ്ചിനീയറിംഗ് പോലെ ശ്രദ്ധേയമായ മറ്റു പല മൂവികൾ.. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഒരു പാട് സിനിമകൾ..പയ്യന്നൂർ/ കാസര്‍കോട് പ്രദേശത്തു സിനിമ വസന്തമാണിപ്പോൾ.

അധികം പകർത്തപ്പെടാത്ത കാസര്‍കോടിന്‍റെ ഉൾ നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേയ്ക്ക് നോക്കാൻ പ്രേരിപ്പിച്ചത്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാർ, തെയ്യം പോലുള്ള അനുഷ്ടാനാ കലകൾ ഈ നാട്ടിലെ കലാകാരന്മാർക്ക് നൽകിയ ഊർജ്ജമുള്ള ശരീര ഭാഷ , ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്കാരിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസറഗോഡ് മണ്ണിൽ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാർ പ്രതിബന്ധങ്ങൾ താണ്ടി വളർന്നു സ്വതന്ത്ര സംവിധായകരും, കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങൾ .

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂർ ഷൂട്ട് ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വൻ വിജയമായപ്പോൾ കാസര്‍കോട് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവർത്തക സംഘം ഉണ്ടായി വന്നു. അവർക്കു ആ വിജയം നൽകിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ട് വന്നു. വലിയ നടന്മാർക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങൾക്ക് വലിയ തടസമായിരുന്നു. കഥാ പരിസരം സ്വന്തം നാടായപ്പോൾ, ഭാഷ സ്വന്തം സംസാര ഭാഷ ആയപ്പോൾ ഉത്തര മലബാറിലെ നടന്മാർ വലിയ കഴിവുകൾ സ്‌ക്രീനിൽ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി.

സാങ്കേതിക വിദ്യയുടെ വളർച്ച സിനിമ നിർമ്മാണ പ്രക്രിയയിൽ ഉണ്ടാക്കിയ സൗകര്യങ്ങൾ, കണ്ണൂർ എയർപോർട്ട് വഴി വലിയ താരങ്ങൾക്ക് എളുപ്പത്തിൽകാസറഗോഡ് എത്താവുന്ന അവസ്ഥ,താമസത്തിനു ബേക്കൽ, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകൾ , വിജയകരമായ സിനിമകൾ നിർമ്മാതാക്കൾക്ക് നൽകിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതൽ സിനിമക്കളെ കാസര്‍കോട് പയ്യന്നൂർ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങൾ .

സിനിമ ഞങ്ങളുടെ ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണ്. പരാജയ ലോക്കഷൻ എന്ന പഴയ പേര് ദോഷം മാറി വിജയ ലോക്കഷൻ എന്ന പേരിലേക്ക് ഞങ്ങൾ മാറി. തുടരെ തുടരെ സിനിമകൾ ഇവിടെ ഉണ്ടാകുന്നു. കാസറഗോഡ് ഭാഗത്തെ പലരുടെയും അന്നമാണ്‌ ഇന്ന് സിനിമ , കലാകാരന്മാരുടെ ആവേശമാണ്.

ഞാൻ കാസർകോട് എന്റെ സ്വന്തം നാട്ടിൽ സിനിമ ചെയ്യാനുള്ള കാരണം ഈ നാട്‌ എന്റെ സിനിമയുടെ കൂടെ നിൽക്കും എന്ന വിശ്വാസമുള്ളതു കൊണ്ടാണു. ഷൂട്ടിംഗ്‌ സമയത്ത്‌ എന്റെ ക്ര്യൂ മെംബെർസ്സ്‌ എല്ലാം വീടുകിൽ ആയിരുന്നു താമസിച്ചിരുന്നത്‌.കാസർകോട്ടെ നന്മയുള്ള മനുഷ്യർ ഉള്ളതു കൊണ്ടാണു താമസിക്കാൻ വീട്‌ വിട്ടു തന്നത്‌.

അതു എന്റെ സിനിമയുടെ ബഡ്ജറ്റ്‌ കുറയ്ക്കാൻ വലിയ കാരണമായിട്ടുണ്ട്‌. ജൂനിയർ ആക്റ്റേഴ്സ്സിനു എറ്റവും കുറവു പണം ചിലവഴിച്ച സിനിമയാണു മദനോൽസവം കാരണം ഓരോ സ്തലങ്ങളിലേയും ആളുകൾ നമ്മളോടൊപ്പം വന്നു സഹകരിച്ചതു കൊണ്ടാണു. അവർ അങ്ങനെയാണു കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണു. മറ്റു രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും ആവാസ്തവവും ഈ നാടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കൽ കൂടിയാണ്.

മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കാസർകോടിനെ പറ്റിയുള്ള എം രഞ്ജിത്തിന്റെ പരാമർശം. നടൻമാരായ ‍ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും ശ്രീനാഥ് ഭാസിയും ഷെയ്‍ൻ നിഗവും നിര്‍മാതാക്കളുള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു.

ഇതേ കുറിച്ച് ചോദിച്ചപ്പോൾ, “സിനിമ മേഖലയിൽ മാത്രമല്ല, ദിനവും പത്രങ്ങളിൽ അവിടെ മയക്കുമരുന്ന് പിടിച്ചു ഇവിടെ പിടിച്ചു എന്നൊക്കെയാണ്. ഇപ്പോൾ കുറേ സിനിമകൾ എല്ലാം തന്നെ കാസർകോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാൽ ഈ സാധനം വരാൻ എളുപ്പമുണ്ട്. മം​ഗലാപുരത്തു നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാൻ. ഷൂട്ടിം​ഗ് ലൊക്കേഷൻ വരെ അങ്ങോട്ട് മാറ്റിത്തുടങ്ങി. കാസർകോടിന്റെ കുഴപ്പമല്ല. കാസർകോടേക്ക് പോകുന്നത് മം​ഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം ബാം​ഗ്ലൂരെന്ന് വാങ്ങാനാകാം. എങ്ങനെ ആയാലും ഇക്കാര്യം ഇൻസ്ട്രിയിൽ നടക്കുന്നു എന്നത് സത്യമാണ്“, എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week