തിരുവനന്തപുരം: പാർട്ടിവിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിമതർ വർഗ വഞ്ചകർ തന്നെയാണ്. തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുമെന്നത് പൊതുരീതിയാണ്. ഓരോരുത്തരും ഓരോ ചാനലിലും സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
'നേരത്തെ തന്നെ ഇതെല്ലാം പറഞ്ഞതാണ്. തെറ്റ് തിരുത്തിയാൽ ഈ ഭൂമുഖത്ത് ആരേയും തിരിച്ചെടുക്കും. അതിനെന്താ സംശയം. പാർട്ടിയെ വഞ്ചിച്ചതാണ് അവർ ചെയ്ത തെറ്റ്. വർഗവഞ്ചനയാണ്. ചതിയാണ്. അത് കൃത്യമായി പാർട്ടി ചൂണ്ടിക്കാട്ടിയിടുണ്ട്. ആ നിലപാടാണ് അവർ എടുത്തിട്ടുള്ളത്. സുധാകരനും ടി.കെ. ഗോവിന്ദനും, വി. കുഞ്ഞികൃഷ്ണനും എടുത്ത നിലപാട് പാർട്ടിയെ വഞ്ചിച്ച് ചതിച്ചു പോകുന്ന നിലയാണ് ഉണ്ടായത്. അതിനെ ശക്തമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇനിയും തുടരും. അതിനൊപ്പം തന്നെ, സ്വാഭാവികമായി ഒരു പൊതുനിയമം, ലോകത്ത് എല്ലാവർക്കും ബാധകമായ ഒരുനിയമം, തെറ്റുതിരുത്തിയാൽ എല്ലാവർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരാം'- എം.വി. ഗോവിന്ദൻ പറഞ്ഞു.
തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരുന്നതിൽ തടസ്സമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പറഞ്ഞത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനേയും കെ.ആർ. ഗൗരിയമ്മയേയും വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റുപറ്റി എന്ന് കരുതി ഒറ്റപ്പെടുത്തി മുമ്പോട്ട് പോകില്ലെന്നും എം.വി. ജയരാജൻ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
‘സ്ഥാനാർഥി നിർണയത്തിൽ അന്ന് സ്വീകരിച്ച നിലപാട് പിശകായി. തളിപ്പറമ്പിൽ എസ്ഐആറിന് ശേഷം മണ്ഡലത്തിന്റെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. പയ്യന്നൂർ പോലെ ഉറച്ച് ജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നില്ല തളിപ്പറമ്പ്. ഈ രണ്ട് മണ്ഡലങ്ങളും നഷ്ടപ്പെടാൻ ഇടയായത് വിവിധ ഘടകങ്ങൾ ഉണ്ടെങ്കിലും അതിൽ ഒരു ഘടകം ഈ രണ്ട് മണ്ഡലങ്ങളിലേടയും സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായ പോരായ്മയാണ്. മറ്റൊരാളെ നിർത്തിയാൽ പയ്യന്നൂരിൽ ജയിക്കുമായിരുന്നു. തളിപ്പറമ്പിൽ അത്തരത്തിൽ പറയാൻ സാധിക്കില്ലായിരുന്നു’- എം.വി. ജയരാജൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്.


