ഗുജറാത്തില്‍ താമര തരംഗം; തുക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലും ബിജെപി മുന്നില്‍

അഹമ്മദാബാദ്: തുക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി മുന്നില്‍. ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുൻ എംഎൽഎ കാന്തിലാൽ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നൽകിയത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റ ജയന്തിലാൽ പട്ടേലിനെ തന്നെയാണ് കോൺഗ്രസ് ഇത്തവണയും മത്സരിച്ചത്.

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് ബിജെപി നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു മോ‍ർബി ദുരന്തം. മച്ചു നദിക്ക് കുറുകെയുണ്ടായിരുന്ന തൂക്കുപാലം നദിയുടെ ആഴങ്ങളിലേക്ക് വീണപ്പോള്‍ മടക്കമില്ലാത്ത യാത്രപോയത് നിരവധി പേര്‍.

കൂടുതലും സ്ത്രീകളും കുട്ടികളും. ലോകം ഒന്നാകെ വിറങ്ങലിച്ച ദുരന്തമായിരുന്നു ഇത്. 135 പേരുടെ മരണത്തിനിടയാക്കിയ സംഭവം, പക്ഷെ പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ സംസ്ഥാനത്ത് ചർച്ചാ വിഷയമേ ആയിരുന്നില്ല. 

ഏകസിവിൽ കോഡ് അടക്കം പ്രഖ്യാപനങ്ങളോടെ തെരഞ്ഞെടുപ്പിന് തയ്യാറായി നിൽക്കവേയാണ് സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കി മോർബിയിൽ ദുരന്തമുണ്ടാവുന്നത്. ക്ലോക്ക് നിർമ്മിച്ച് പരിചയമുള്ള കമ്പനിക്ക് ടെണ്ടറില്ലാതെ പാലം അറ്റകുറ്റപ്പണിക്ക് കരാർ നൽകി. പാലത്തിന്‍റെ പ്രായവും കരുത്തും നോക്കാതെ ആളുകളെ കയറ്റിനിറച്ചു.

ഹൈക്കോടതിയടക്കം സർക്കാരിനെയും കോർപ്പറേഷനെയും കുടഞ്ഞത് ഈ പ്രചാരണ കാലത്താണ്. പക്ഷെ മോ‍ർബിയിലെ സ്ഥാനാർത്ഥികളെ ദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നില്ല. മാധ്യമങ്ങളിൽ നിന്നും അകലം പാലിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി. 

കോൺഗ്രസിനെ ജയിപ്പിച്ചാലും ബിജെപിയാവുമെന്ന് പരിഹസിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണ് മോർബി. 2017ൽ കോൺഗ്രസാണ്  മോ‍ർബിയിൽ ജയിച്ചത്. എന്നാൽ ജയിച്ച് വന്നയാൾ ബിജെപിയിലേക്ക് പോയി. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയായി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News