തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ബുധനാഴ്ചമുതൽ 20 രൂപ അധികം ഈടാക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക.
സി ഡിറ്റ് തയ്യാറാക്കിയ ലേബൽ കുപ്പികളിൽ പതിക്കും. 20 രൂപ വാങ്ങുന്നതിന് പ്രത്യേകം രശീതിനൽകും. പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേല്പിക്കുമ്പോൾ പണം തിരികെലഭിക്കും. കുപ്പി തിരിച്ചെടുക്കണമെങ്കിൽ ലേബൽ നിർബന്ധമാണെന്ന് ബെവറജസ് കോർപ്പറേഷൻ സിഎംഡി ഹർഷിത അത്തല്ലൂരി പത്രസമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ പ്രത്യേകമായിട്ടാകും 20 രൂപ ഈടാക്കുക. ജനുവരിയിൽ സംസ്ഥാനവ്യാപകമാക്കുമ്പോൾ ഒറ്റബില്ലായിമാറും. അതത് ഷോപ്പുകളിൽ വിൽക്കുന്ന കുപ്പികളാകും ആദ്യഘട്ടത്തിൽ തിരിച്ചെടുക്കുക. ഇതിനായി പ്രത്യേക കൗണ്ടർ ഉണ്ടാകും. കുപ്പികൾ ഒരുമിച്ച് കൊണ്ടുവന്നാലും സ്വീകരിച്ച് പണം നൽകും.
പണമടച്ച രശീതി നിർബന്ധമല്ല. കുപ്പികൾ ശേഖരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ ഷോപ്പുകളിൽ നിയോഗിച്ചു. ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 20 ഷോപ്പുകളിലായി മാസം 27 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ വിൽക്കുന്നുണ്ട്. ഇവ തിരികെ ശേഖരിക്കുന്നതിന്റെ പരിമിതകൾ മനസ്സിലാക്കിയശേഷം അവശ്യമായ മാറ്റംവരുത്തി മറ്റു ഷോപ്പുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഒരുമാസം നാലുകോടി പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കേണ്ടിവരുമെന്നാണ് നിഗമനം.
സുരക്ഷാനിക്ഷേപമെന്നനിലയിൽ വാങ്ങുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. ഉപഭോക്താവിന് തിരിച്ചുകൊടുക്കേണ്ട തുകയായിട്ടാണ് ബെവറേജസ് കോർപ്പറേഷന്റെ കണക്കിൽ ഉൾക്കൊള്ളിക്കുക. കുപ്പികളിൽ നിലവിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് അടിസ്ഥാനമാക്കി ഒഴിഞ്ഞകുപ്പികൾ തിരിച്ചെടുക്കുന്നതിനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. കുപ്പികളിൽ പ്രത്യേക ലേബൽ പതിക്കുന്നത് ഇതോടെ ഒഴിവാക്കാനാകും.
ഒക്ടോബർ ഒന്നുമുതൽ മദ്യവിൽപ്പനകേന്ദ്രങ്ങളിൽ സഞ്ചിയും ലഭിക്കും. 20 രൂപയുടെയും 15 രൂപയുടെയും സഞ്ചികൾ ഷോപ്പുകളിലുണ്ടാകും. ഉപഭോക്താക്കൾക്ക് പണംനൽകി ഇവ വാങ്ങാം. മദ്യം പേപ്പറിൽ പൊതിഞ്ഞുനൽകുന്നത് നിർത്തും. സഞ്ചികളിൽ ബെവറജസിന്റെ ലേബൽ ഉണ്ടാകില്ല. കൂടുതൽ പ്രീമിയം വിൽപ്പനകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സിഎംഡി അറിയിച്ചു.
സംസ്ഥാനത്തെ സഹചര്യത്തിൽ ഡ്രൈ ഡേ അനാവശ്യമാണെന്ന് സിഎംഡി ഹർഷിത അത്തല്ലൂരി ആവർത്തിച്ചു. പഴയ കാഴ്ചപ്പാടാണിത്. ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതിലഭിച്ചാൽ ബെവറജസ് കോർപ്പറേഷന് ആശ്വാസകരമാണ്. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാൻ കഴിയും. ഇപ്പോൾ അടഞ്ഞ അധ്യായമാണെങ്കിലും ഭാവിയിൽ സർക്കാർ അനുമതിനൽകുമെന്നാണ് പ്രതീക്ഷ.
മദ്യം വാങ്ങാൻ ഓൺലൈനിൽ പണം അടയ്ക്കാൻ കഴിയുന്നവിധത്തിൽ ബെവറജസ് കോർപ്പറേഷന്റെ പുതിയ മൊബൈൽ ആപ് ഉടൻ നിലവിൽവരും. പണം അടച്ചശേഷം രസീതുമായി എത്തി മദ്യം വാങ്ങണം. ടെട്രാപാക്കിൽ മദ്യവിൽപ്പന ആരംഭിക്കുന്നതിന് അനുമതിതേടിയുള്ള ശുപാർശ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും സിഎംഡി പറഞ്ഞു.


