മുംബൈ: വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്‌ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബർ എട്ടിന് ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ, ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ.
1943-ലാണ് ആശാ ഭോസ്‌ലെ ആദ്യമായി തന്റെ ഗാനം റെക്കോർഡ് ചെയ്തത്. ‘മാഝാ ബാൽ’ എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. അന്ന് പത്ത് വയസ്സായിരുന്നു ആശയ്ക്ക്. 1200 ഓളം ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിൽ പുറത്തുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആശാ ഭോസ്‌ലെ ഇടം നേടിയിട്ടുണ്ട്.
ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ആത്മാവുള്ള ഗസലുകൾ മുതൽ ആവേശമുണർത്തുന്ന തട്ടുപൊളിപ്പൻ ഗാനങ്ങൾ വരെ പാടാനുള്ള അവരുടെ കഴിവ് സമാനതകളില്ലാത്തതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ‘ആവോ ഹുസൂർ തുംകോ’, ആർ.ഡി. ബർമനോടൊപ്പമുള്ള ‘ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾക്കിടയിൽ സുപരിചിതമാണ്. ‘പിയാ തൂ അബ് തോ ആജാ’, ‘യേ മേരാ ദിൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.
1990-കളിലും 2000-ന്റെ തുടക്കത്തിലും എ.ആർ. റഹ്മാനുമായുള്ള സഹകരണത്തിലൂടെ ‘തൻഹ തൻഹ’, ‘രംഗീല റേ’ തുടങ്ങിയ ഐക്കണിക് ഗാനങ്ങൾ അവർ സമ്മാനിച്ചു. ‘കഭി തോ നസർ മിലാവോ’ പോലുള്ള ഇൻഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി മാറാൻ ആശാ ഭോസ്‌ലെയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ സുജാത എന്ന ചിത്രത്തിലെ സ്വയംവരം ശുഭദിന മംഗളങ്ങൾ എന്ന ഗാനം ആലപിച്ചത് ആശാ ഭോസ്ലേ ആണ്. രവീന്ദ്ര ജയിൻ ആയിരുന്നു സംഗീത സംവിധാനം.
തന്റെ 16-ാം വയസ്സിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഗണപത്റാവു ഭോസ്ലേയെ വിവാഹം കഴിച്ചു. പിന്നീട് ആ ബന്ധം വേർപിരിഞ്ഞു. 1980-ൽ പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമനെ വിവാഹം കഴിച്ചു.
ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ ‘ഉംറാവോ ജാൻ’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്കാരവും ആശാ ഭോസ്‌ലെയെ തേടിയെത്തി.
ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗായികയാണ് ആശാ ഭോസ്ലേ. 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമൊത്തുള്ള ലെഗസി എന്ന ആൽബത്തിലൂടെയായിരുന്നു ഇത്. 2006-ൽ യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട് എന്ന ആൽബത്തിലൂടെ ആശയ്ക്ക് വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ 17 അവാർഡുകളാണ് അവരെ തേടിയെത്തിയത്. സാഹിത്യത്തിൽ അമരാവതി സർവ്വകലാശാലയിൽ നിന്നും ജൽഗാവ് സർവ്വകലാശാലയിൽ നിന്നും കലയിൽ സൽഫോർഡ് സർവ്വകലാശാലയിൽ നിന്നും അവർക്ക് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കലയിലെ മികച്ച സംഭാവനയ്ക്ക് ഫ്രെഡി മെർക്കുറി അവാർഡ് ആശയ്ക്ക് ലഭിച്ചിട്ടുണ്ട്. 2002 നവംബറിൽ ബർമിംഗ്ഹാം ഫിലിം ഫെസ്റ്റിവൽ അവർക്ക് പ്രത്യേക ആദരം നൽകി. 2021-ൽ മഹാരാഷ്ട്ര സർക്കാർ മഹാരാഷ്ട്ര ഭൂഷൺ നൽകി ഭോസ്‌ലെയെ ആദരിച്ചു.
കഴിഞ്ഞ 50 വർഷത്തിലെ മികച്ച 20 സംഗീത പ്രതിഭകളിൽ ഒരാളായിരുന്നു അവർ. 2011-ൽ ഏഷ്യൻ അവാർഡിൽ, സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ റെക്കോർഡ് ചെയ്ത കലാകാരിയായി ഭോസ്‌ലെയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. 1947 മുതൽ 11,000-ൽ അധികം സോളോ, ഡ്യുയെറ്റ്, കോറസ് ഗാനങ്ങൾ 20-ൽ അധികം ഇന്ത്യൻ ഭാഷകളിൽ റെക്കോർഡ് ചെയ്തതിന് ‘ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ (സിംഗിൾസ്)’ എന്നതിന് സെബാസ്റ്റ്യൻ കോയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചു. ഈ ചടങ്ങിൽ അവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ലഭിച്ചു.
ജോധ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യത്തെ ഡോക്ടർ ഓഫ് ലിറ്ററേച്ചർ (ഡി. ലിറ്റ്.) പുരസ്കാരം നേടിയത് ആശാ ഭോസ്‌ലെയാണ്. 2015-ലെ ബിബിസിയുടെ 100 പ്രചോദനാത്മക വനിതകളുടെ പട്ടികയിലും അവർ ഇടം നേടി.
Legendary Indian playback singer Asha Bhosle (92) passed away at Breach Candy Hospital in Mumbai. Sister of the late Lata Mangeshkar, she held the Guinness World Record for the most studio recordings. Over her eight-decade career, she recorded thousands of songs in various languages and was honored with the Dadasaheb Phalke Award and Padma Vibhushan.


