KeralaNews

മുത്തലാഖ് നിരോധനത്തിനുശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ബി.ജെ.പിയ്‌ക്കെന്ന് ലീഗ് എം.പി വഹാബ് സഭയിൽ; പിന്നാലെ വിശദീകരണം

മലപ്പുറം: മുത്തലാഖ് നിരോധനത്തിനുശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ബി.ജെ.പി.ക്കെന്നു പറഞ്ഞതില്‍ പ്രതികരണവുമായി മുസ്ലിംലീഗ് എം.പി. പി.വി. അബ്ദുല്‍വഹാബ്. രാജ്യസഭയില്‍ പരിഹാസ രൂപേണ പറഞ്ഞത് വിവാദമാക്കുകയായിരുന്നെന്ന് വഹാബ് പറഞ്ഞു. ബി.ജെ.പി.യെ വളരെ പരസ്യമായി എതിര്‍ത്തതാണ്. പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം അടര്‍ത്തിമാറ്റി തനിക്കെതിരായി ഉപയോഗിക്കുകയായിരുന്നെന്നും വഹാബ് വ്യക്തമാക്കി.

മുത്തലാഖ് എന്ന് എപ്പോഴും പറയുന്നവരാണ് ബി.ജെ.പി.ക്കാര്‍. മുസ്‌ലിം വനിതകളെ വിമോചിതരാക്കിയവരാണെന്ന ക്രെഡിറ്റ് അവകാശപ്പെടുന്ന സമയത്ത്, മുസ്‌ലിം സ്ത്രീകളൊക്കെ നിങ്ങളുടെ കൂടെയാണല്ലോ, അതുകൊണ്ട് സ്ത്രീകള്‍ക്ക് സംവരണവും കൊടുക്കൂ എന്നാണ് പറഞ്ഞത്. ഈ വാക്കുകള്‍ അടര്‍ത്തി മാറ്റുകയായിരുന്നുവെന്നും വഹാബ് പറഞ്ഞു.

മുത്തലാഖ് നിരോധനത്തോടെ മുസ്‌ലിം വനിതകള്‍ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നു എന്നായിരുന്നു രാജ്യസഭയിൽ വഹാബ് പറഞ്ഞത്. രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു വഹാബിന്റെ പരാമര്‍ശം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകള്‍ പാര്‍ലമെന്റില്‍ എത്തുന്നതുകാണാന്‍ ആഗ്രഹിക്കുന്നുവെന്നും വഹാബ് പറഞ്ഞിരുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടൻ രാഷ്ട്രപതിക്കയക്കുമെന്ന് കേന്ദ്രം. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയിൽ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ബില്ലിൽ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.വനിത വോട്ടർമാർക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാൻ ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകി.

രാജ്യസഭയിൽ 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. എന്നാൽ ആരും എതിർത്തില്ല. കഴിഞ്ഞ ദിവസം ബില്ല് ലോക്സഭയിലും പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു.

ബില്ലുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ ഭേദഗതി നിർദ്ദേശങ്ങൾ തള്ളുകയായിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിർദ്ദേശമാണ് തള്ളിയത്. അതേസമയം, പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോർട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

വൃന്ദ കാരാട്ട് സിപിഎം പിബിയിലെത്താൻ എത്ര കാലമെടുത്തെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. രാജ്യസഭയിൽ വനിതാ സംവരണ ബില്ലിലെ ചർച്ചക്കിടെയാണ് നിർമ്മലാസീതാരാമന്റെ ചോദ്യം. വൃന്ദ കാരാട്ട് സിപിഎം പിബിയിലെത്താൻ എത്ര കാലമെടുത്തു. അവർക്ക് പോരാടേണ്ടി വന്നു. അങ്ങനെയുള്ളവരാണ് ആർഎസ്എസിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്യുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂ. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button