പ്രതിപക്ഷനേതാവിന് ബി.ജെ.പിയുമായി അന്തർധാര, അദ്ദേഹത്തിൻറെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വി.ഡി. സതീശനും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായി നില്‍ക്കുകയാണെങ്കിലും അതിലെ എം.എല്‍.എമാരെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് റിയാസ് പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി അദ്ദേഹത്തിന് കൃത്യമായ അന്തര്‍ധാരയുണ്ട്. പാചകവാതക വില വര്‍ധിച്ചപ്പോഴും കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ച സാഹചര്യത്തിലും അദ്ദേഹം നിശബ്ദനായിരുന്നു. മറ്റ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സംസാരിക്കാന്‍ അദ്ദേഹം അനുവദിച്ചില്ലെന്നും റിയാസ് വ്യക്തമാക്കി.

മന്ത്രിമാരെ നിരന്തരമായി ആക്ഷേപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ലെന്നും റിയാസ് പറഞ്ഞു. വികസനകാര്യങ്ങളില്‍ ഒരു പക്ഷവും നോക്കാറില്ല. മറിച്ച് പ്രസ്ഥാനത്തിനെതിരെ ആക്ഷേപമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം മന്ത്രിമാര്‍ക്കുണ്ട്. തങ്ങളാരും സ്വതന്ത്രരായി മന്ത്രിമാരായവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്യാഗങ്ങളെക്കുറിച്ച് പറഞ്ഞാല്‍ അത് പ്രതിപക്ഷ നേതാവിന് മനസ്സിലാവില്ല. അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു 30 മിനിറ്റ് പോലും ജയില്‍വാസം അനുഭവിച്ചിട്ടില്ലെന്നും റിയാസ് കുറ്റപ്പെടുത്തി. ബി.ജെ.പി. ആഗ്രഹിക്കുന്നപോലെ കേരള നിയമസഭയെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹത്തിന്റെ നട്ടെല്ല് ആര്‍.എസ്.എസ്. രാഷ്ട്രീയത്തിന് പണയംവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News