ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് പ്രധാന ആരോപണം. 

മുഡ കുംഭകോണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും കുടുംബത്തിനുമെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മല്ലികാർജുൻ ഖാർഗെ, കർണാടക മന്ത്രി പ്രിയങ്ക് എം ഖാർഗെ, രാഹുൽ എം ഖാർഗെ, രാധാഭായ് എം ഖാർഗെ, രാധാകൃഷ്ണ, കർണാടക മന്ത്രി എം ബി പാട്ടീൽ, ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ എസ് സെൽവകുമാർ എന്നിവരെയാണ് പരാതിയിൽ പരാമർശിച്ചിരിക്കുന്നത്.

രണ്ട് വ്യത്യസ്ത സർക്കാർ ഏജൻസികൾ സിദ്ധാർഥ് വിഹാർ ട്രസ്റ്റിന് സ്വത്തുക്കൾ അനുവദിച്ചതായി പരാതിയിൽ പറയുന്നു. 394 പേജുകളുള്ള രേഖകളാണ് ബിജെപി നേതാവ് തന്റെ വാദങ്ങൾ ശരിവെക്കുന്നതിന് തെളിവായി സമർപ്പിച്ചിരിക്കുന്നത്. പരാതിയിൽ പേരുള്ളവരുടെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News