രക്ഷാദൗത്യം: ലക്ഷദ്വീപില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു

കൊച്ചി: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ ദ്വീപുകളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനും കേരളത്തില്‍ കുടുങ്ങിപ്പോയ ദ്വീപ് നിവാസികളെ തിരികെ എത്തിക്കുന്നതിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചതായി ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ലക്ഷദ്വീപില്‍ നിന്ന് മടങ്ങേണ്ടവര്‍ക്കും ദ്വീപിലേക്ക് എത്തേണ്ടവര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റില്‍ കയറിയാല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്കുള്ള ലിങ്ക് ലഭിക്കും. കോവിഡ് പരിശോധന നടത്തിയ ശേഷമാകും ഇവരെ അതത് സ്ഥലങ്ങളില്‍ എത്തിക്കുക.

ലക്ഷദ്വീപില്‍ നിന്ന് മടങ്ങേണ്ട കേരളത്തില്‍ നിന്നുള്ളവര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും കേരളത്തില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അവരെ മടക്കി അയക്കുമെന്നും മുഹമ്മദ് ഫൈസല്‍ അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയുമായും മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കെ.ടി.ജലീല്‍ എന്നിവരുമായും ഫോണില്‍ സംസാരിച്ചെന്നും ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചാലുടന്‍ ഇവരെ മടക്കി അയക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എം.പി അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഒരുക്കിയിട്ടുണ്ട്.

മംഗലാപുരത്തും കോഴിക്കോടും കുടുങ്ങിയ ദ്വീപ് നിവാസികള്‍ ആശങ്കപ്പെടേണ്ടതില്ല. മംഗലാപുരത്ത് ലാബ് ടെസ്റ്റ് സൗകര്യം ഇല്ലാത്തത് പ്രതിസന്ധിയാണെന്നും ഇവരെ രക്ഷപ്പെടുത്താന്‍ മംഗലാപുരത്തേക്ക് കപ്പല്‍ അയക്കാന്‍ ആലോചിക്കുന്നുണ്ടെന്നും എം.പി അറിയിച്ചു. ഇതിനായി ഐ സി എം ആറിനോട് അനുമതി ചോദിച്ചിട്ടുണ്ട്. ഇത് നടക്കാതെ വന്നാല്‍ ഇവരെ കൊച്ചിയില്‍ എത്തിച്ച ശേഷം കോവിഡ് പരിശോധന നടത്തി ദ്വീപികളിലേക്ക് കൊണ്ടുപോകും. കോഴിക്കോട് ഉള്ളവര്‍ക്കു അവിടെ തന്നെ കോവിഡ് ടെസ്റ്റ് നടത്താന്‍ ശ്രമം തുടരുകയാണെന്നും എം.പി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News