നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് വീഡിയോ കോളിലൂടെ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു, 3 ദിവസം രക്തസ്രാവം’; രാഹുലിനെതിരായ പരാതിയില്‍ പോലീസ് യുവതിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുക്കുന്നു. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മൊഴിയെടുക്കല്‍ ഒന്നരമണിക്കൂറോളം പിന്നിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ടാണ് പെണ്‍കുട്ടി രാഹുലിനെതിരേ വ്യാഴാഴ്ച പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി പോലീസിന് കൈമാറി. ഇതോടെ അതിവേഗത്തില്‍ പോലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.

തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനനാണ് അന്വേഷണച്ചുമതല. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അതേസമയം, പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താലുടന്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. ഇതിനായി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയെന്നാണ് വിവരം.

പരാതിക്കാരിയുടേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖയും വ്യാഴാഴ്ച പുറത്തുവന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നതാണ് ഈ ശബ്ദരേഖയിലുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് മരുന്ന് നല്‍കിയെന്നും ഇതേത്തുടര്‍ന്ന് മൂന്നുദിവസം രക്തസ്രാവമുണ്ടായെന്നും ശബ്ദരേഖയില്‍ പറയുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിലമ്പൂരിലെത്തിയപ്പോള്‍ വീഡിയോകോള്‍ വഴി വിളിച്ചാണ് രാഹുല്‍ നിര്‍ബന്ധിപ്പിച്ച് മരുന്ന് കഴിപ്പിച്ചത്. രക്തസ്രാവമുണ്ടായി അവശനിലയിലായതോടെ വൈദ്യസഹായം തേടി. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരം മരുന്ന് കഴിച്ചതിന് ഡോക്ടര്‍ ശകാരിച്ചെന്നും ജീവന്‍ തന്നെ അപായത്തിലായേനെ എന്ന് ഡോക്ടര്‍ പറഞ്ഞെന്നും പ്രചരിക്കുന്ന ശബ്ദരേഖയിലുണ്ട്. അതേസമയം, ഈ ശബ്ദരേഖയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News