തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. നവജാത ശിശുവും മരിച്ച നിലയിലാണ്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള ലോഡ്ജിൽ ആണ് സംഭവം. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. 27-നാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് മുറിയുടെ വാതിൽ തുറക്കാതെയതോടെ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്. യുവതി മുറിയെടുക്കുമ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. സംഭവത്തിൽ ഓട്ടോറിക്ഷ െൈഡ്രവറെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
യുവതിയെ മുൻ പരിചയമുണ്ടെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. മുറിയെടുക്കാൻ സഹായിച്ചിരുന്നു. ഇന്ന് ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ മരുന്ന് വാങ്ങി നൽകി. തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഓട്ടോ ഡ്രൈവർ മൊഴിനൽകി. മരിച്ച യുവതി വിവാഹ മോചിതയാണ്.ഇവർ ഇടയ്ക്കിടെ മുറിയെടുക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.


