അഹമ്മദാബാദ്: ഹോട്ടലിലെത്തി മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് മുങ്ങിയ വിനോദസഞ്ചാരികൾ പിടിയിൽ. രാജസ്ഥാനിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. യുവതി അടക്കം അഞ്ചുപേരടങ്ങുന്ന സംഘമാണ് വെക്കേഷൻ അടിച്ചുപൊളിക്കാൻ ഇറങ്ങിത്തിരിച്ചത്. മൗണ്ട് അബുവിലെത്തിയ ശേഷം ഹാപ്പി ഡേ എന്ന ഹോട്ടലിൽ കയറി വിലയേറിയ ഭക്ഷണം ഓർഡർ ചെയ്ത് വയറുനിറയെ അഞ്ചുപേരും കഴിച്ചു. ശേഷം 10,900 രൂപ ബില്ലുമായി വെയിറ്റർ എത്തി. ഈ സമയം ഓരോരുത്തരായി വാഷ് റൂമിലേക്ക് കയറിപ്പോയി. തിരികെ ഇറങ്ങി പതിയെ ഓരോരുത്തരായി കാറിൽ ചെന്നിരുന്നു. തുടർന്ന് രക്ഷപ്പെടുകയായിരുന്നു.
പണം തരാതെ ഇവർ മുങ്ങിയെന്നറിഞ്ഞ ഹോട്ടലുടമ ഇവരെ പിന്തുടരാൻ തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ പോയ വഴിയെ ഹോട്ടലുടമയും ജീവനാക്കാരനും പിന്തുടർന്നു. ഗുജറാത്ത് അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന കാർ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസ് എത്തി അഞ്ചുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഭക്ഷണം കഴിച്ച് ഹോട്ടലിൽനിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ച് ഹോട്ടൽ ഉടമകൾ ചോദ്യംചെയ്തു. ബില്ലടക്കാൻ കൈയിൽ പണമില്ലെന്നും സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യാമെന്നും പിടിയിലായതിനു പിന്നാലെ ഇവർ അറിയിച്ചതായാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


