KeralaNewspravasi

കുവൈത്ത് തീപ്പിടുത്തം: ധനസഹായവുമായി കുവൈത്ത് സർക്കാറും, പ്രഖ്യാപിക്കപ്പെട്ടതിലെ ഏറ്റവും ഉയർന്ന സംഖ്യ

കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപ്പിടുത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളികള്‍ ഉള്‍പ്പെടേയുള്ളവർക്ക് കുവൈത്ത് സർക്കാരും നഷ്ടപരിഹാരം നല്‍കുന്നു. മംഗഫിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധനമായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.

ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശ് 12.5 ലക്ഷം രൂപയോളം വരും ഇത്. ദുരന്തബാധിതർക്ക് ഇന്നുവരെ പ്രഖ്യാപിക്കപ്പെട്ടതിലെ ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണ് ഇത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഇക്കാര്യത്തില്‍ കുവൈത്ത് സർക്കാറിന്റേയോ ഇന്ത്യന്‍ എംമ്പസിയുടെ ഭാഗത്ത് നിന്നോ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധനസഹായം മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക. മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അസ്സബാഹ് സംഭവ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവച്ചിരുന്നു. എന്നാൽ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല. അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 3 ഫിലിപ്പീനോകളും ഉൾപ്പെടെ 49 പേരാണ് മരണമടഞ്ഞത്. ഒരാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേർ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുമുണ്ട്.

അതേസമയം, കുവൈത്ത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ നിശ്ചയിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായം നൽകും.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാമും നേരത്തെ അറിയിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകും. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, കുവൈത്തിൽ താമസ നിയമലംഘനവുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രവാസികളെ സർക്കാർ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഗാർഹിക തൊഴിലാളി വിസയിലുള്ള ബാച്ചിലർമാരായ നിരവധി പ്രവാസികളാണ് ബിനെയ്ദ് അൽ-ഗർ പ്രദേശത്തെ താമസ കേന്ദ്രത്തിൽ പിടിയിലായതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടേയുള്ളവർ പിടിയിലായിട്ടുണ്ടെന്നാണ് സൂചന. താമസ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്. പരിശോധനയെ തുടർന്ന് ഈ താമസ കേന്ദ്രങ്ങൾ അധികൃതർ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. മഗഫിലെ തീപ്പിടുത്തത്തെ തുടർന്ന് ലേബർ ക്യാമ്പുകളില്‍ കുവൈത്ത് സർക്കാർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button