![](https://breakingkerala.com/wp-content/uploads/2021/05/kunjalikkutty.jpg)
മലപ്പുറം: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് എന്നും വിശ്വാസിസമൂഹത്തോടൊപ്പമാണ്. എല്ലാവർക്കും അവരവരുടേതായ വിശ്വാസമുണ്ട്. അത് എല്ലാ വിഭാഗവും മുറുകെ പിടിക്കും. അതിന് വിരുദ്ധമായ ചർച്ചകളുണ്ടാകുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്പീക്കർ ഒരു പ്രത്യേക സാഹചര്യത്തിൽ പറഞ്ഞതാണ്. എന്നാലും ആ ചർച്ച ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരത്തിൽ ഒരു ചർച്ച ആരോഗ്യകരമല്ല, അത് ഒഴിവാക്കിയാൽ നല്ലതാണ്. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായാൽ എൻഎസ്എസ് മുന്നിലുണ്ടാകും. അതാണ് ഞങ്ങളുടെ ധാരണ. മറ്റ് പ്രശ്നങ്ങളുണ്ടാക്കാൻ അവർ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പ്രശ്നപരിഹാരം വേണം. വർഗീയ ധ്രുവീകരണത്തിലേക്ക് പോകരുതെന്നും കുഞ്ഞാലിക്കുട്ടി അഭ്യർഥിച്ചു. താനൂർ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. ഇക്കാര്യം പിഎംഎ സലാം അന്വേഷിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
സ്പീക്കർക്കെതിരെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ എൻഎസ്എസ് നിലപാട് കടുപ്പിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം നിലപാടറിയിച്ചത്. ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
ഷംസീർ തിരുത്തുന്നതാണ് നല്ലെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന്റേത് അനാവശ്യ പ്രസ്താവനയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.