കണ്ണൂർ: എംഎസ്എഫിനെതിരേ രൂക്ഷവിമർശനവുമായി കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ്. എംഎസ്എഫ് മതസംഘടനയാണ്. മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്നു. ക്യാമ്പസിൽ മതംപറഞ്ഞ് വിദ്യാർഥിസമൂഹത്തെ വേർതിരിക്കുന്നുവെന്നും വിമർശനം. പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് കെഎസ്‌യു സ്ഥാനാർഥിയെ പിന്മാറാൻ പ്രേരിപ്പിച്ചുവെന്നും മുബാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിൾക്കണ്ണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തലപൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്.
എം.എം. കോളേജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് അതിൽനിന്ന് പിന്മാറാൻ പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളിൽ വർഗ്ഗീയ ചിന്തകളുടെ അപ്പസ്തോലൻന്മാരായി പ്രവർത്തിക്കുകയാണ്. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങൾ എറിയപ്പെടുന്ന കാലം അതിവിദൂരമല്ല. എംഎസ്എഫ് മതസംഘടന തന്നെയാണ്, മുഖം മറച്ച് ക്യാമ്പസിൽ മതംപറഞ്ഞ് വിദ്യാർത്ഥി സമൂഹത്തെ വേർതിരിക്കുന്നവർ. കണ്ണൂരിലെ ക്യാമ്പസിൽനിന്ന് അകറ്റിനിർത്താം ഈ കൂട്ടരേ.


