ഇനി കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് പഠിപ്പിയ്ക്കും,സ്വകാര്യ സ്‌കൂളുകളേക്കാള്‍ 40 ശതമാനം ഫീസ് കുറവ്

തിരുവനന്തപുരം∙ വിവാദങ്ങള്‍ നിലനില്‍ക്കെ സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളേക്കാള്‍ 40 ശതമാനം ഫീസ് കുറവോടെ പഠിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ ആറിടത്താണ് ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്‌കൂള്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. 

ഹെവി ഡ്രൈവിങ് പരിശീലനത്തിനും കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ്. ഇരുചക്ര വാഹനങ്ങള്‍ക്ക് 3,500 രൂപയാണ് ഫീസ്. കാറും ഇരുചക്ര വാഹനവും ചേര്‍ത്ത് 11,000 രൂപ ഫീസ് ഈടാക്കുന്ന പ്രത്യേക പാക്കേജുമുണ്ട്. ഗിയര്‍ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്. തിയറി ക്ലാസുകളും ഉണ്ടാകും. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയാണ് ഇന്‍സ്ട്രക്ടര്‍മാരായി നിയോഗിക്കുക. 

ഹെവി ഡ്രൈവിങ് പരിശീലനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ 15,000 രൂപയും കാര്‍ ഡ്രൈവിങ്ങിന് 12,000 രൂപ മുതല്‍ 14,000 രൂപവരെയുമാണ് ഫീസ് ഈടാക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് 6,000 രൂപയാണ് ഫീസ്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ ആനയറ സ്റ്റേഷനു സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി സ്റ്റാഫ് ട്രെയിനിങ് കോളജിലാകും തിയറി ക്ലാസുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News