ടിക്കറ്റിനായി കൈയില്‍ പണം വേണമെന്നില്ല; കെഎസ്ആര്‍ടിസി സ്മാര്‍ട്ടായി, ഇനിയെല്ലാം ചലോ കാര്‍ഡില്‍

ടിക്കറ്റിനായി കൈയില്‍ പണം വേണമെന്നില്ല; KSRTC സ്മാര്‍ട്ടായി, ഇനിയെല്ലാം ചലോ കാര്‍ഡില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ചലോ കാര്‍ഡുകള്‍ റീഡ് ചെയ്യുന്ന പുതിയ ടിക്കറ്റ് മെഷീനുകളുടെ പരീക്ഷണം പൂര്‍ത്തിയായി. ഇനി ടിക്കറ്റിനായി കൈയില്‍ പണം കരുതേണ്ടാ. ചലോ കാര്‍ഡുവാങ്ങി റീചാര്‍ജ് ചെയ്ത് വെള്ളിയാഴ്ച മുതല്‍ യാത്രചെയ്യാനാകും. എടിഎം കാര്‍ഡുകള്‍ സൈ്വപ്‌ ചെയ്യുന്ന സംവിധാനമാണ് പുതിയ ടിക്കറ്റ് മെഷീനിലുമുള്ളത്. തിരുവനന്തപുരത്തു തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് യാത്ര പിന്നീട് കൊല്ലത്തു നടപ്പാക്കി. തുടര്‍ന്നാണ് ഇപ്പോള്‍ ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലുമെത്തുന്നത്.

100 രൂപയാണ് കാര്‍ഡിന്റെ വില. മിനിമം റീചാര്‍ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീചാര്‍ജ് ചെയ്യാം. കണ്ടക്ടര്‍മാര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, വിവിധ കെഎസ്ആര്‍ടിസി യൂണിറ്റ് എന്നിവിടങ്ങളില്‍നിന്ന് കാര്‍ഡ് ലഭിക്കും. കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കു കൈമാറാനുമാകും.

കാര്‍ഡ് നഷ്ടമായാല്‍ ഉത്തരവാദിത്വം കാര്‍ഡുടമയ്ക്കായിരിക്കും. പ്രവര്‍ത്തന ക്ഷമമല്ലാത്ത സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ യൂണിറ്റില്‍ അപേക്ഷ നല്‍കണം. ഐടി വിഭാഗം പരിശോധന നടത്തി അഞ്ചുദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡു നല്‍കും. ഓഫറുണ്ട്

നിശ്ചിതകാലത്തേക്ക് കാര്‍ഡ് റീചാര്‍ജിന് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപ അധികവും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപ അധികമായും ക്രെഡിറ്റ് ചെയ്യും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വാലിഡിറ്റിയുണ്ട്. ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ റീ ആക്ടിവേറ്റ് ചെയ്യണം.

യാത്രാ കാര്‍ഡില്‍ കൃത്രിമം കാട്ടിയാല്‍ നിയമനടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. കാര്‍ഡു പൊട്ടുകയോ, ഒടിയുകയോ ചെയ്താല്‍ മാറ്റി നല്‍കുന്നത് പ്രായോഗികമല്ല. നിശ്ചിത തുകയ്ക്ക് പുതിയ കാര്‍ഡ് നല്‍കും. പഴയ കാര്‍ഡിലെ തുക പുതിയ കാര്‍ഡിലേക്കു മാറ്റി നല്‍കും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മാറ്റി നല്‍കില്ല.

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് വിതരണം ആലപ്പുഴ ജില്ലയില്‍ തുടങ്ങി. ആദ്യദിനംതന്നെ പദ്ധതിയോട് മികച്ച പ്രതികരണമാണെന്ന് അധികൃതര്‍ പറഞ്ഞു. ഒട്ടേറെപ്പേര്‍ കാര്‍ഡ് സ്വന്തമാക്കി. ഓരോ ഡിപ്പോയിലും ധാരാളം അന്വേഷണം എത്തുന്നുണ്ട്. ശനിയാഴ്ചമുതല്‍ വിതരണം പൂര്‍ണസജ്ജമാകും. കണ്ടക്ടര്‍മാരില്‍നിന്ന് യാത്രയ്ക്കിടയിലും കാര്‍ഡ് വാങ്ങാം.

വാങ്ങുന്നതിനും റീ ചാര്‍ജ് ചെയ്യുന്നതിനും ഓണ്‍ലൈനും ഉപയോഗിക്കാം. വിതരണത്തിനായി മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ യൂണിറ്റിലും കാര്‍ഡ് വിതരണമുണ്ടാകും. ചലോ എന്ന് പേരിട്ടിരിക്കുന്ന ട്രാവല്‍ കാര്‍ഡാണ് പുറത്തിറക്കിയിരിക്കുന്നത്. ആലപ്പുഴ, ചേര്‍ത്തല ഡിപ്പോകളിലാണ് വെള്ളിയാഴ്ച കൂടുതലായി കാര്‍ഡുകള്‍ പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News