ഉരുളിൽ ഒലിച്ചുപോയ വീടുകളുടെ ലൊക്കേഷനറിയാൻ സേനയ്ക്ക് സഹായമായത് കെഎസ്ഇബിയുടെ ഡാറ്റ ബാങ്ക്

കോഴിക്കോട്: ഉരുളെടുത്ത വീടോ കെട്ടിടമോ നിന്ന സ്ഥലം തിരിച്ചറിയാനാവാതെ പകച്ചുനിന്ന സന്ദര്‍ഭത്തില്‍ വയനാട് ജില്ലാ ഭരണകൂടത്തെയും രക്ഷാസൈന്യത്തെയും തുണച്ചത് കെഎസ്ഇബിയുടെ ‘ഒരുമ നെറ്റ്’. പാതയും മറ്റ് അടയാളങ്ങളുമെല്ലാം ഒലിച്ചു പോയിട്ടും ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഓരോ വീടും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് തിരിച്ചറിയുന്ന ലോഞ്ചിറ്റ്യൂഡ് മാര്‍ക്ക് ചെയ്ത ഡാറ്റയാണ് കെഎസ്ഇബിയുടെ പക്കലുള്ളത്. കെഎസ്ബി തന്നെ ഡവലപ് ചെയ്ത ഒരുമ ആപ്പിലാണ് ഈ വിവരങ്ങളുള്ളത്. ഇതാണ് വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കെഎസ്ഇബിയിലെ പ്രോഗ്രാം ഡവലപ്പേഴ്സ് എടുത്തുനല്‍കിയത്.

ഒരുമ നെറ്റില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പ്രകാരമുള്ള ഉപഭോക്താക്കളുടെ ലിസ്റ്റും അവരുടെ ലൊക്കേഷന്‍ കോഡിനേറ്റ്‌സും ഉണ്ടെന്ന വിവരം വയനാട് ജില്ലാ കളക്ടറെ മണ്ണാര്‍ക്കാട് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിരുന്നു. അതുപ്രകാരം ദുരന്ത ബാധിത പ്രദേശത്തെ ട്രാന്‍സ്ഫോര്‍മറുകളുടെ വിവരം ശേഖരിച്ച് എല്ലാ ഉപഭോക്താക്കളുടെ അഡ്രസ്സും ലൊക്കേഷനും വയനാട് കളക്റ്റര്‍ക്ക് അയച്ചുകൊടുത്തു.

ഒരു ട്രാന്‍സ്ഫോര്‍മറിന്റെ ഡാറ്റ മുഴുവനെടുത്ത് നല്‍കിയപ്പോള്‍ അത് ഉപകാരപ്രദമായിരുന്നെന്നും മറ്റുള്ളവകൂടി കിട്ടിയാല്‍ നന്നായിരുന്നെന്നും കളക്ടറേറ്റില്‍നിന്ന് ആവശ്യപ്പെട്ടതുപ്രകാരം മുഴുവന്‍ ഡാറ്റയും നല്‍കി. വീടുകളും കെട്ടിടങ്ങളും സ്തിതിചെയ്തിരുന്ന സ്ഥലത്തെ ലൊക്കേഷന്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഡാറ്റ മറ്റൊരു സർക്കാർ വകുപ്പിന്റെയും പക്കല്‍ ഇല്ലാത്തതുകൊണ്ടുതന്നെ സേനയുടെ തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും വലിയ രീതിയില്‍ കെഎസ്ഇബിയുടെ ഡാറ്റ ഗുണംചെയ്തു. ദുരന്തസ്ഥലത്ത് വൈദ്യുതി ബന്ധം പുനഃസ്താപിക്കുന്നതിനു പുറമെ സേനയുടെ റെസ്‌ക്യു പ്രവര്‍ത്തനത്തിലും ‘ഒരുമ’യിലൂടെ പരോക്ഷമായി കെഎസ്ഇബി കൂടി ഭാഗമാകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News