KeralaNews

ഇരട്ടക്കുട്ടികളുടെ മുഖം ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി

കാഞ്ഞിരപ്പള്ളി: ജന്മം നല്‍കിയ ഇരട്ടകുട്ടികളെ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി. പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ശനിയാഴ്ചയാണ് മരിച്ചത്. 24 കാരിയായ കൃഷ്ണപ്രിയയുടെ ചികില്‍സയ്ക്കായി നാട്ടില്‍ സഹായധനം സ്വരൂപിക്കുന്നതിനിടെയാണ് മരണം.

ജനുവരി 29നാണ് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണപ്രിയ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. അണുബാധയെത്തുടർന്ന് രക്ത സമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും, ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചുവെന്നുവാണ് പരിശോധനയില്‍ കണ്ടെത്തിയത്. കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ ഡ്രൈവിംഗ് ജോലികള്‍ ചെയ്താണ് കുടുംബം നോക്കിയിരുന്നത്.

കൃഷ്ണപ്രിയയുടെ പിതാവ് ഷാജി ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തിയാണ് കുടുംബം നോക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് ചികില്‍സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നാട്ടുകാര്‍ സഹായഹസ്തം നീട്ടിയത്. ഇതിന്‍റെ പിരിവ് നടക്കവെയാണ് മരണം സംഭവിച്ചത്. ഇന്ന് തമ്പലക്കാട്ടെ വീട്ടുവളപ്പില്‍ കൃഷ്ണപ്രിയയയുടെ സംസ്കാരം നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button