ട്രെയിനിൽ നിന്നും വയോധികയെ തള്ളിയിട്ട് കവർച്ച: തീവണ്ടികൾ മാറിക്കയറി പ്രതി, പിന്തുടർന്ന് പൂട്ടി പോലീസ്

വയോധികയെ തള്ളിയിട്ട് കവർച്ച: തീവണ്ടികൾ മാറിക്കയറി പ്രതി, CCTV പിന്തുടർന്ന് പോലീസ്; ഒടുവിൽ പൂട്ടി

കോഴിക്കോട്: വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് പണമടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ പിടിയിലായ പ്രതിയെ കോഴിക്കോട്ട് എത്തിച്ചു. ഗാസിയാബാദ് സ്വദേശി മുഹമ്മദ്‌ സൈഫ് അസ്ഖർ അലി ചൗദരി (37)യെയാണ് തിങ്കളാഴ്ച കോഴിക്കോട്ടെത്തിച്ചത്. കവർച്ചയ്ക്ക് ശേഷം കോഴിക്കോട്ടുനിന്ന് പനവേൽ വരെ പോയ ഇയാൾ തിരികെ കാസർകോട്ട് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പലപേരുകളിലാണ് ഇയാള്‍ പലയിടത്തും അറിയപ്പെട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട്ടുനിന്നുള്ള റെയില്‍വേ പോലീസും ആര്‍പിഎഫ് ക്രൈം സ്‌ക്വാഡും ജിആര്‍പിഎഫ് ടീമും അടങ്ങുന്ന പ്രത്യേകസംഘം ഞായറാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് സംഘം പനവേൽ വരെ എത്തിയിരുന്നു. തുടര്‍ന്ന് പ്രതി തിരികെ കേരളത്തിലേക്ക് തന്നെ കടന്നതായി സ്ഥിരീകരിച്ചതോടെ പോലീസും ഇയാളെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്നും ഇയാളുടെപേരില്‍ താനെ, പനവേല്‍, കല്യാണ്‍ എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ കവര്‍ച്ചാകേസുകളുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

കവര്‍ച്ച നടത്തിയതിനു പിന്നാലെ തീവണ്ടിയില്‍നിന്ന് ചാടിയിറങ്ങിയ പ്രതി പിന്നാലെയെത്തിയ അന്ത്യോദയ എക്‌സ്പ്രസില്‍ കയറി മംഗലാപുരത്തേക്ക് രക്ഷപ്പെടുകയായിരുന്നു. അവിടെനിന്ന് പുണെയിലേക്കുള്ള തീവണ്ടിയില്‍ കയറി. പനവേലില്‍ ഇയാള്‍ തീവണ്ടിയിറങ്ങുന്നതിന്റെ ദൃശ്യം അവിടെയുള്ള സിസിടിവി ദൃശ്യങ്ങളിലും ലഭിച്ചിട്ടുണ്ട്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ സെക്യൂരിറ്റി കമ്മിഷണര്‍ നവീന്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ 17 അംഗ പ്രത്യേകസംഘമാണ് കേസന്വേഷണം നടത്തുന്നത്.

ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലെ യാത്രക്കാരിയായിരുന്ന തൃശ്ശൂര്‍ തലോര്‍ വൈക്കാടന്‍ വീട്ടില്‍ അമ്മിണി ജോസി(64)നെയാണ് ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബാഗ് കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.50-ഓടെയായിരുന്നു സംഭവം. പനവേലില്‍നിന്ന് തൃശ്ശൂരിലേക്ക് സഹോദരന്‍ വര്‍ഗീസുമൊത്ത് (62) യാത്രചെയ്യുകയായിരുന്നു അമ്മിണി. കോഴിക്കോട് സ്റ്റേഷന് തെക്കുഭാഗത്ത് ഒരുകിലോമീറ്റര്‍ അകലെ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ ട്രാക്കിലേക്കാണ് അമ്മിണി തെറിച്ചുവീണത്. രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News