വാഹന ഉടമ സാബിത്ത്,കാര്‍ അമിതവേഗത്തിലെന്ന് നാട്ടുകാര്‍;ഇടിച്ച കാറില്‍ ആശയക്കുഴപ്പം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് റീല്‍സ് എടുക്കുന്നതിനിടെ അപകടത്തില്‍ മരിക്കാനിടയാ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാട്ടുകാര്‍. ഇന്നലെയായിരുന്നു ആല്‍വിന്റെ മരണത്തിന് കകരണമായ സംഭവം അരങ്ങേറിയത്. കാറുകള്‍ അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ ഏകദേശം ഏഴ് മണിയായപ്പോള്‍ ആല്‍വിനെ കാറില്‍ നിന്ന് സ്റ്റേഷന്റെ അവിടെ ഇറക്കിവിട്ടും തുടര്‍ന്ന് കാറുകള്‍ മുന്നോട്ട് പോയി. ശേഷം തിരിഞ്ഞ് വരികയായിരുന്നു. കാര്‍ പോയ സമയം ആല്‍വില്‍ റീല്‍സ് എടുക്കുന്നതിനായി റോഡിന്റെ നടുവിലേക്ക് എത്തി. തുടര്‍ന്ന് വീഡിയോ എടുക്കാന്‍ തുടങ്ങി.

അതിവേഗതിയിലായിരുന്ന കാറിന്റെ നിയന്ത്രണം വിട്ടെന്ന് മനസിലാക്കിയ ആല്‍വിന്‍ പെട്ടെന്ന് തന്നെ റോഡിന്റെ അരികിലേക്ക് മാറിയിരുന്നു. എങ്കിലും കാര്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. തലയിടിച്ചാണ് വീണത്. നട്ടെല്ലിനും പരുക്കേറ്റു. കാറുകളിലുണ്ടായിരുന്നവര്‍ ഉടന്‍ ആല്‍വിനെ എടുത്തു കാറില്‍ കയറ്റി കൊണ്ടുപോയി. സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ ‘പ്രശ്‌നമില്ല സഹോദരന്‍ കാറിലുണ്ട്, നിങ്ങളാരും വരണ്ട’ എന്നു പറഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.

ഈ ഭാഗത്ത് ഇത്തരത്തില്‍ വാഹനങ്ങള്‍ അപകടകരമായി ഓടിച്ച് റീല്‍സ് എടുക്കുന്നത് സ്ഥിരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിരാവിലെ ബൈക്ക്, കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമായി എത്തി റീല്‍സ് നിര്‍മിക്കുകയാണ്. വാഹനങ്ങള്‍ അതിവേഗത്തിലും കാതടപ്പിക്കുന്ന ശബ്ദത്തിലും മറ്റും ഓടിച്ചാണു റീല്‍സ് എടുക്കുന്നത്. അതിനിടയില്‍ ആളുകള്‍ നടന്നു പോകുന്നതും മറ്റു വാഹനങ്ങള്‍ പോകുന്നതും ഒന്നും ശ്രദ്ധിക്കില്ല. പ്രഭാത സവാരിക്കു ബീച്ചിലെത്തുന്നവര്‍ ഭയന്നാണു നടക്കുക. അപകടസമയത്ത് രണ്ടു കാറുകളും അടുത്തടുത്തായി ഓടുകയായിരുന്നു. അവ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയായിരുന്നു.

അപകടം വരുത്തിയ കാര്‍ മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു. ആദ്യം പൊലീസ് പറഞ്ഞ കാര്‍ നമ്പര്‍ അപകടം വരുത്തിയ മത്സര ഓട്ടത്തില്‍ പങ്കെടുത്ത രണ്ടു കാറുകളുടേതും അല്ലായിരുന്നു. പിന്നീട് രണ്ടു കാറുകളും വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ.ജോസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു ഡ്രൈവര്‍മാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് ആല്‍വിന്റെ സംസ്‌കാരം. സാബിത് കല്ലിങ്കല്‍ എന്നയാളുടെയാണ് കാറുകള്‍. ആഡംബര കാറുകളുടെ ഇടപാടാണ് ഇയാള്‍ക്ക്. സ്ഥിരമായി വാഹനങ്ങളുടേയും മറ്റും റീല്‍ എടുക്കുന്ന ആളാണ് സാബിത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News