കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരിയെ വടകര പോലീസ് അറസ്റ്റ്‌ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തി (30) നെയാണ് ബെംഗളൂരുവിൽനിന്ന് പോലീസ് പിടികൂടിയത്.
പരിചയക്കാരിയായ സ്ത്രീയുടെ സ്‌കൂൾവിദ്യാർഥികളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സമ്പത്തിനെതിരേ പോലീസ് പോക്‌സോ കേസ് രജിസ്റ്റർചെയ്തിരുന്നത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏൽപ്പിച്ചത്. തുടർന്ന് കുട്ടികൾക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുംചെയ്തിരുന്നു.
കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പോലീസ് സമ്പത്തിനെതിരേ കേസെടുത്തത്. തുടർന്ന് ഡൽഹിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരു, മൈസൂരു, ഡൽഹി എന്നിവിടങ്ങളിലും കേരളത്തിൽ മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവിൽ, പേരാമ്പ്ര എന്നിവിടങ്ങളിലും പ്രതി പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.
വടകര പോലീസ് എസ്എച്ച്ഒ കെ. മുരളീധരന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്.എം.കെ, എഎസ്‌ഐ മാരായ ഗണേഷൻ, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
The Vadakara Police have arrested a 30-year-old priest for the alleged sexual assault of two minor boys. The accused, identified as S. Sampath, a native of Karunagappally, Kollam, was apprehended in Bengaluru after being on the run. The incident reportedly took place in Kozhikode, and the police tracked him down following a formal complaint and subsequent investigation.


