ഇതൊക്കെ കണ്ടാൽ കിച്ചു എന്ത് ചെയ്യും എന്നൊക്കെ കണ്ടു… അവൻ എന്ത് ചെയ്യാനാണ്? അവന് ഒരു കുഴപ്പവുമില്ല;തുറന്നുപറഞ്ഞ്‌ രേണു

കൊച്ചി: നടൻ കൊല്ലം സുധിയുടെ വേർപാടിനുശേഷമാണ് താരത്തിന്റെ ഭാര്യയായ രേണു സുധി സോഷ്യൽമീഡിയയിലും ലൈം ലൈറ്റിലും സജീവമായി തുടങ്ങിയത്. സുധി ഉണ്ടായിരുന്നപ്പോൾ ചെറിയ മ്യൂസിക്ക് വീഡിയോകളിലും ഹ്രസ്വ ചിത്രങ്ങളിലുമെല്ലാം രേണു അഭിനയിച്ചിട്ടുണ്ട്. സുധിയുടെ മരണശേഷമാണ് അഭിനയം ഉപജീവനമാർ​ഗമായി രേണു സ്വീകരിച്ച് തുടങ്ങിയത്. നാടകത്തിലാണ് രേണു സജീവം.

അതേസമയം അടുത്തിടെ സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസർ ദാസേട്ടൻ കോഴിക്കോടിനൊപ്പം റൊമാന്റിക്ക് റീൽ ചെയ്തതിന് രേണുവിന് നേരെ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. ഭർത്താവ് മരിച്ച സ്ത്രീ മറ്റൊരു പുരുഷനൊപ്പം പ്രണയിനിയായി അഭിനയിച്ചുവെന്നതായിരുന്നു ഒരു വിഭാ​ഗം ആളുകൾ രേണുവിൽ ആരോപിച്ച കുറ്റം. എന്നാൽ അത്തരം കമന്റുകൾക്ക് തന്നെ തളർത്താൻ കഴിയില്ലെന്ന് പറയുകയാണ് രേണു.

തന്റെ മനസ് കല്ലായി മാറിയെന്നും അഭിമുഖത്തിൽ രേണു പറഞ്ഞു. ഞാനും ദാസേട്ടനും കൂടി പാത്തും പതുങ്ങിയും പോയി ചെയ്തതല്ല റീൽ. അന്ന് ആ കടപ്പുറം മുഴുവൻ ആളുകളായിരുന്നു. അശ്ലീല ചുവയുള്ള കമന്റുകൾ ഇടുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ ഇനിയും പറഞ്ഞോളൂ. എനിക്ക് അതൊന്നും വിഷയമല്ല. കാരണം അതൊന്നും എന്റെ ശരീരത്തിൽ സ്പർശിക്കുന്നില്ലല്ലോ.

എന്നെ ഇനി ആർക്കും കുത്തി വേദനിപ്പിക്കാൻ പറ്റില്ല. കാരണം എന്റെ മനസ് അത്രത്തോളം കല്ലായിപോയി. ഏറ്റവും വലിയ സംഭവം ആ ജൂണിൽ ചേട്ടൻ പോയപ്പോൾ സംഭവിച്ചു. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല. എന്റെ തല പോയാലും എനിക്ക് വിഷയമല്ല. പിന്നെ എന്തിന് ഞാൻ ഇതിലൊക്കെ ടെൻഷൻ അടിക്കണം എന്നാണ് രേണു ചോദിച്ചത്.

റീൽ കണ്ടശേഷമുള്ള മൂത്ത മകൻ കിച്ചുവിന്റെ പ്രതികരണത്തെ കുറിച്ചും രേണു വെളിപ്പെടുത്തി. കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അതുകൊണ്ട് ഇവിടെ ഞങ്ങളുടെ ഒപ്പമില്ല. ദാസേട്ടൻ കോഴിക്കോടിനൊപ്പം റീൽ വീഡിയോ ചെയ്തിട്ടുണ്ടെന്നും അത് ഉടനെ പുറത്ത് വരുമെന്നും അവനോട് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് ഓക്കെ അമ്മ എന്ന് മാത്രമാണ് അവൻ പറഞ്ഞത്.

അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.

അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.

ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.

അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News