കൊച്ചി: ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ച യുവതിയും സംഘവും ലക്ഷ്യമിട്ടത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ. കഴിഞ്ഞദിവസം കൊച്ചിയിൽ പിടിയിലായ നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ സഫീന (സഫീന ഷുക്കൂർ-27), തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽമഠം അമൽ വേണുഗോപാൽ (32), വൈറ്റില ഷൈൻ റോഡിൽ കോയിത്തറ വീട്ടിൽ ജോൺ രാഹുൽ (23), മരട് കുറുവാനിപ്പാടം ആനന്ദ് മുരുകൻ (29) എന്നിവരാണ് ശ്രവണ-സംസാര പരിമിതികളുള്ള യുവാവിനെ ക്രൂരമായി മർദിച്ചത്. യുവാവിനെ ഹണിട്രാപ്പിൽ കുരുക്കാനുള്ള ശ്രമം പാളിയതോടെയായിരുന്നു പ്രതികളുടെ അതിക്രമം. കേസിൽ ആകെ അഞ്ച് പ്രതികളുണ്ടെന്നും ഒരാൾകൂടി പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
കൊല്ലം നല്ലിള സ്വദേശിയായ 30-കാരനെയാണ് പ്രതികൾ ആക്രമിച്ചത്. ശ്രവണ-സംസാരപരിമിതിയുള്ള യുവാവ് കൊച്ചിയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയാണ്. ഒരുമാസം മുൻപാണ് ഇയാൾ ഇൻസ്റ്റഗ്രാം വഴി സഫീനയുമായി പരിചയത്തിലാകുന്നത്. ഇത് പിന്നീട് വഴിവിട്ട ചാറ്റിങ്ങിലേക്കെത്തി. സഫീന യുവാവുമായി ചാറ്റുചെയ്യുന്നത് ആൺസുഹൃത്തായ അമൽ വേണുഗോപാലും അറിഞ്ഞിരുന്നു. തുടർന്ന് ഇരുവരും ചേർന്നാണ് യുവാവിനെ കെണിയിലാക്കി പണം തട്ടാനുള്ള പദ്ധതികൾ ആസൂത്രണംചെയ്തത്. ഇതിനായി സഫീനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് യുവാവിനെ പ്രലോഭിപ്പിക്കുന്നരീതിയിലുള്ള സന്ദേശങ്ങളും അയച്ചു.
ദിവസങ്ങളോളം ചാറ്റിങ് തുടർന്നതോടെ സഫീനയും അമലും യുവാവിനെ പനമ്പിള്ളിനഗറിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. ഇൻസ്റ്റഗ്രാം വഴി സഫീനയുടെ ലോഡ്ജിലേക്കുള്ള ക്ഷണം യുവാവ് സ്വീകരിച്ചു. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് ഫെബ്രുവരി 22-ന് വൈകീട്ട് ലോഡ്ജിലെത്തി. എന്നാൽ, ലോഡ്ജ്മുറിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അമലും മറ്റുള്ളവരും ഇതേ മുറിയിലേക്ക് അതിക്രമിച്ചുകയറിയെത്തിയത്. ഇതോടെ സംഭവം കെണിയാണെന്ന് യുവാവിന് ബോധ്യപ്പെട്ടു. പുറത്തുകടക്കാനായി യുവാവ് ശ്രമിച്ചെങ്കിലും പ്രതികൾ അതിന് അനുവദിച്ചില്ല. അമലും സംഘവും യുവാവിനെ ക്രൂരമായി മർദിച്ചു. സഫീനയുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചു.
യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ പകർത്തി ഇതുവെച്ച് ഭീഷണിപ്പെടുത്താനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ, യുവാവ് ഇതിന് കൂട്ടാക്കാതിരുന്നതോടെ മർദനം തുടർന്നു. ക്രൂരമായ മർദനത്തിൽ യുവാവിന്റെ വാരിയെല്ലൊടിഞ്ഞു. തുടർന്ന് യുവാവിനെ വിവസ്ത്രനാക്കിയ സംഘം, കൈയിലുണ്ടായിരുന്ന പേഴ്‌സും പണവും എടിഎം കാർഡും അടക്കം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
സംഭവത്തിന് പിന്നാലെ താമസസ്ഥലത്ത് എത്തിയ യുവാവിനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
കേസിലെ പ്രധാനപ്രതികളായ സഫീനയെയും അമൽ വേണുഗോപാലിനെയും വാഴക്കാലയിലെ ലോഡ്ജിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാഹുലിനെ വൈറ്റിലയിലെ വീട്ടിൽനിന്നും ആനന്ദ് മുരുകനെ ചോറ്റാനിക്കരയിലെ വാടകവീട്ടിൽനിന്നും പിടികൂടി. യുവതിയൊഴികെ മറ്റ് പ്രതികളെല്ലാം മുൻപ് നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. യുവാവിനെ മർദിച്ച കേസ് ചൂണ്ടിക്കാട്ടി പ്രതികളുടെ മറ്റ് കേസുകളിലെ ജാമ്യം റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഷനിൽ ചിരിച്ചുകളിച്ച് കൂസലില്ലാതെ സഫീന…
ഹണിട്രാപ്പ്, ആക്രമണക്കേസിൽ പോലീസ് പിടിയിലായിട്ടും യാതൊരു കൂസലുമില്ലാതെയായിരുന്നു സഫീനയുടെ പെരുമാറ്റം. പോലീസ് അറസ്റ്റ്‌ചെയ്ത് സ്‌റ്റേഷനിലെത്തിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകരും വിവരമറിഞ്ഞ് ഇവിടെയെത്തിയിരുന്നു. എന്നാൽ, ക്യാമറകൾക്ക് മുന്നിൽ ചിരിച്ചുകൊണ്ടാണ് സഫീന നിന്നത്. മാത്രമല്ല, നല്ല ഫോട്ടോ എടുക്കണേയെന്ന് ചിരിച്ചുകൊണ്ട് പറയുകയുംചെയ്തു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ കേസിലെ വിശദാംശങ്ങൾ മാധ്യമങ്ങളോട് പങ്കുവെയ്ക്കുന്നതിനിടെയും ഇതിന്റെ തൊട്ടുപിറകിൽ പുഞ്ചിരിച്ചുകൊണ്ടാണ് സഫീന നിൽപ്പുണ്ടായിരുന്നത്.
English Summary: Kochi Police have arrested a four-member gang, including a woman, for orchestrating a honeytrap and brutally assaulting a 30-year-old hearing and speech-impaired delivery boy. The accused, Safeena (27), Amal Venugopal (32), John Rahul (23), and Anand Murugan (29), lured the Kollam native to a lodge in Panampilly Nagar via Instagram. After trapping him in a room on February 22, the gang assaulted him and tried to extort money. When their initial plan failed, they even attempted to force him into a sexual act with Safeena to film it for further blackmail. Police are on the lookout for one more accomplice involved in the crime.

