സർട്ടിഫിക്കറ്റ് പ്രഥമദൃഷ്ട്യാ വ്യാജം;നിഖിൽ 3 വർഷവും പഠിച്ചു, പരീക്ഷയുമെഴുതിയെന്ന് കേരള സർവകലാശാല വിസി

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് മൂന്ന് വർഷവും കേരള സർവകലാശാലയിൽ തന്നെയാണ് പഠിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള സര്‍വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. 75 ശതമാനം ഹാജരുള്ള നിഖിൽ എങ്ങനെയാണ് കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇത് വ്യാജമാകാനാണ് സാധ്യതയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ എം.എസ്.എം. കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മുഴുവൻ സമയ വിദ്യാർഥിയാണ് നിഖിൽ. 75 ശതമാനം ഹാജരുണ്ട്. എല്ലാ വിഷയത്തിലും ഇന്റേണൽ മാർക്കുണ്ട്. പരീക്ഷകളൊക്കെ തോറ്റു. ഇതേ കാലഘട്ടത്തിൽ തന്നെയാണ് കലിംഗ യൂണിവേഴ്സിറ്റിയിലും പഠിക്കുന്നത്. മാർക്ക് ലിസ്റ്റ് അനുസരിച്ച് ഫസ്റ്റ് ക്ലാസോടെയാണ് അവിടെ നിന്ന് പാസായത്. ഈ സർട്ടിഫിക്കറ്റിന്റെ ആധികാരികതയിൽ സംശയമുണ്ട്. വ്യാജമാണോ എന്ന് പരിശോധിക്കും’- വൈസ് ചാൻസലർ പറഞ്ഞു.

‘കലിംഗ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ‘ബി.കോം ഹോണേഴ്സ് ബാങ്കിങ് ആൻഡ് ഫിനാൻസ്’ എന്നാണ് പറയുന്നത്. എന്നാൽ സർട്ടിഫിക്കറ്റിൽ ‘ബി.കോം ഹോണേഴ്സ്’ എന്ന് ഇല്ല. മാത്രമല്ല സെമസ്റ്റർ കോഴ്സുകളാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. എന്നാൽ സർട്ടിഫിക്കറ്റിൽ വാർഷികമാണ് കാണിച്ചിട്ടുള്ളത്. ഇത് നേരത്തെ എങ്ങനെ ആയിരുന്നു എന്ന കാര്യം അറിയില്ല. കലിംഗ യൂണിവേഴ്സിറ്റിയോട് വിവരങ്ങൾ ചോദിച്ചറിയും. പ്രഥമൃഷ്ട്യാ സർട്ടിഫിക്കറ്റ് വ്യാജമാണ്. യു.ജി.സിയിൽ പരാതി നൽകും’ – അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ കായംകുളത്തും വൈകിട്ട് റായ്പൂരും പഠിക്കാനാകില്ലെന്നും അത്തരത്തിൽ ഒരു വിമാനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വിദ്യാർഥിയുടെ അഡ്മിഷൻ റദ്ദാക്കേണ്ടി വരുമെന്നും കോളേജിന് ഷോക്കോസ് നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എസ്.എം. കോളേജിന് വിദ്യാർഥി തോറ്റതാണ് എന്ന കാര്യം വ്യക്തമായി അറിയാം. അങ്ങനെ ഒരാളെ എം.കോമിന് ചേർക്കുമ്പോൾ വലിയൊരു വിഴ്ചയായിട്ടാണ് കണക്കാക്കുന്നത്. കോളേജിന് സംഭവിച്ചിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. അത് കോളേജ് നേരിട്ടെത്തി വിശദീകരിക്കണം. ഒരാള് വിചാരിച്ചാലോ കോളേജ് വിചാരിച്ചാലോ യൂണിവേഴ്സിറ്റിയുടെ ഇമേജ് നശിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News