KeralaNews

കെഎസ്ആർടിസിയുടെ മുഖം മിനുക്കാന്‍ കെ റെയിൽ; തീരുമാനം ബോർഡ് യോഗത്തിൽ

തിരുവനന്തപുരം: കെഎസ്ആർ‌ടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷനെ നിയമിച്ചു. പുതുതായി നിർമിക്കുന്ന ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമാണവുമായ ബന്ധപ്പെട്ട കാര്യങ്ങളാണ് കെ റെയിൽ കോർപറേഷനു നൽകാൻ കെഎസ്ആർടിസി ബോർഡ് യോഗം തീരുമാനിച്ചത്. സിൽവർലൈൻ അർധ അതിവേഗ പാതയുടെ നിർമാണം ആരംഭിക്കാനാകാത്ത സാഹചര്യത്തിലാണു കോർപറേഷൻ മറ്റു ജോലികള്‍ ഏറ്റെടുക്കുന്നത്.

ബസ് സ്റ്റാൻഡുകളിലെ ഷോപ്പിങ് കോംപ്ലക്സുകളുടെ ചുമതല ഇപ്പോൾ എച്ച്എൽഎല്ലിനാണ്. കൂടുതൽ മത്സരം ഉണ്ടാകാനാണ് കെആർഡിസിഎല്ലിനെ നിയമിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ പുതിയ ഷോപ്പിങ് കോംപ്ലക്സുകളുടെയും ടെർമിനലുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ആലോചിക്കുന്നുണ്ട്. ചിലത് നിർമാണ ഘട്ടത്തിലാണ്. ഇതിന്റെ വിവരങ്ങൾ കെ റെയിൽ കോർപറേഷനു കൈമാറും. കരാറിൽ ഉടനെ ഒപ്പിടുമെന്നും കെ റെയിൽ അധികൃതർ പറഞ്ഞു.

കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ സിൽവർലൈൻ സംബന്ധിച്ച സർവേ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. സർവേയ്ക്കായി ചുമതലപ്പെടുത്തിയിരുന്ന റവന്യൂ ഉദ്യോഗസ്ഥരെ മറ്റു പദ്ധതികളിലേക്കു വിന്യസിച്ചു. കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ മറ്റു പദ്ധതികൾ ഏറ്റെടുക്കാനാണു കെ റെയിൽ കോർപറേഷന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button