പീച്ചി കസ്റ്റഡി മർദനത്തിൽ ഒടുവിൽ നടപടി, പിഎം രതീഷിന് സസ്പെൻഷൻ

തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.

പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഈ സമയത്തൊന്നും തന്നെ രതീഷിനെതിരേ യാതൊരുവിധത്തിലുള്ള നടപടിയും എടുത്തിരുന്നില്ല. അന്വേഷണ റിപ്പോർട്ടും രതീഷിനെതിരേയായിരുന്നു. മർദന ദൃശ്യം പുറത്തുവന്നതോടെ വിഷയം വൻതോതിൽ ചർച്ചയായിരുന്നു.

2023 മേയ് 24-നാണ് കേസിനാസ്പദമായ സംഭവം. ഹോട്ടലുടമയായ കെ.പി. ഔസേപ്പിനേയും മകനേയും ഡ്രൈവറെയുമാണ് അന്ന് പീച്ചി സ്റ്റേഷനിൽ എസ്ഐ ആയിരുന്ന രതീഷ് മര്‍ദിച്ചത്. ദിനേഷും ജിനീഷും നല്‍കിയ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കമാണ് പരാതിയായി സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ പരാതി നല്‍കാന്‍ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിനിടെ വന്‍ തുക ആവശ്യപ്പെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായതായും ഔസേപ്പ് ആരോപിച്ചിരുന്നു.

മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകള്‍ പലയിടത്തും നല്‍കിയെങ്കിലും ആദ്യം ലഭിച്ചില്ല. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യങ്ങള്‍ കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവില്‍ വിവരാവകാശക്കമ്മിഷനുതന്നെ അപ്പീല്‍ നല്‍കുകയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയും ചെയ്തു. അപ്പോഴാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം വൻതോതിൽ ചർച്ചയായത്.

പോലീസിന്റെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച നടന്നിരുന്നു. എന്നാൽ മറുപടി പ്രസംഗത്തിൽ പീച്ചിയിലെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട നടപടിയുടെ കാര്യമൊന്നും തന്നെ മുഖ്യമന്ത്രി പറഞ്ഞിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News